അവന്റെ കിരീട സാധ്യത നാലില്‍ ഒന്ന് മാത്രം, തുറന്നടിച്ച് ഇന്ത്യന്‍ നായകന്‍

Image 3
CricketIPL

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ നായകന്‍ റിഷഭ് പന്ത് ഇത്തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കാനുളള സാധ്യത വളരെ കുറവെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്. പന്തിനു കീഴില്‍ ഡല്‍ഹി കിരീടം സ്വന്തമാക്കാനുളള സാധ്യത 25-26 ശതമാനം മാത്രമാണെന്നാണ് കപില്‍ തുറന്ന് പറയുന്നത്.

പന്തിന് 25-26 ശതമാനം സാധ്യതമാത്രമാണ് മാത്രമാണ് ഉളളത്. അതില്‍ കൂടുതല്‍ അദ്ദേഹത്തിന് സാധ്യതയുണ്ടെന്നു എനിക്കു തോന്നുന്നില്ല. അങ്ങനെ നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ ടൂര്‍ണമെന്റിലെ മറ്റു ക്യാപ്റ്റന്‍മാരേക്കാള്‍ മിടുക്കനാണ് പന്തെന്നാണ് അര്‍ഥം. പന്ത് പുതിയ നായകനാണ്. ഒരുപാട് അനുഭവസമ്പത്ത് അദ്ദേഹത്തിനു ആവശ്യമുണ്ട്. ആദ്യ ശ്രമത്തില്‍ തന്നെ ഐപിഎല്‍ കിരീടം നേടുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണന്നും കപില്‍ വിശദമാക്കി.

ക്യാപ്റ്റന്‍സിയോടൊപ്പം കൂടുതല്‍ ഉത്തരവാദിത്വം കൂടിയാണ് പന്തിനു മേല്‍ വന്നിരിക്കുന്നത്. പന്തിന് ഈ റോള്‍ എളുപ്പമാവില്ല. നിര്‍ഭയമായി കളിക്കുന്ന ശൈലി പന്ത് തുടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലും ഭാവിയില്‍ ഒരുപാട് സംഭാവന നല്‍കാന്‍ കഴിയുമെന്ന് ടീം മാനേജ്മെന്റ് കരുതുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടായെന്നും കപില്‍ ചോദിക്കുന്നു. ക്യാപ്റ്റനെന്ന ഉത്തരവാദിത്വത്തിന്റെ ഫലം എന്താണെന്നറിയണമെങ്കില്‍ സീസണ്‍ വരെ നമുക്കു കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് സീനിയര്‍ താരങ്ങളുള്ള ഡിസി ടീമിനെ പന്ത് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ചോദ്യം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡിസി നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ ചെറിയൊരു വിഭാഗം പന്തിനെ പഴിക്കും. എന്നാല്‍ സമയം കഴിയുന്തോറും പന്തിന് ക്യാപ്റ്റന്‍സിയില്‍ തിളങ്ങാന്‍ കഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കപില്‍ വ്യക്തമാക്കി.

ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെ അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെ പിന്തള്ളിയാണ് പന്തിനു നായകനായി നറുക്കുവീണത്. ഡിസിക്കായി 68 മല്‍സരങ്ങളില്‍ നിന്നും 2079 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. 151.97 എന്ന മികച്ച സ്ട്രൈക്ക് റേറ്റും 35.23 ശരാശശരിയും താരത്തിനുണ്ട്.