‘താഴെ വീണകണ്ട് പല്ലിളിച്ച കൂട്ടരേ’, വീണിടത്തുനിന്നും തുടങ്ങി ഹർദിക്; ഇനി ഇന്ത്യൻ ക്രിക്കറ്റ് ഇവാൻ ഭരിക്കും
കഴിഞ്ഞ വർഷം ബംഗ്ലാദേശിനെതിരെയാണ് ടീം ഇന്ത്യയുടെ സൂപ്പർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഫോം ഔട്ടായി തുടങ്ങിയത്. ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ വീണ്ടും ബംഗ്ലാദേശിനെതിരെ തന്നെ തന്റെ ഫോം വീണ്ടെടുത്തുകഴിഞ്ഞിരിക്കുന്നു. ഇത്തവണ മറ്റൊരു ഫോർമാറ്റിലാണ് എന്നുമാത്രം. ഫോമിലേക്ക് തിരിച്ചെത്തിയ പാണ്ട്യയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെ ബലത്തിലാണ് കഴിഞ്ഞ മത്സരം ഇന്ത്യ ബംഗ്ലാ കടുവകളെ വരിഞ്ഞുമുറുക്കിയത്.
“ദൈവം ഈ തിരിച്ചുവരവിനായി ആഗ്രഹിച്ചുവെന്ന് തോന്നുന്നു,” മത്സരശേഷം ഹാർദിക് പറഞ്ഞതുപോലെ, ഒരു ഏകദിന ലോകകപ്പ് മത്സരത്തിനിടെ ബംഗ്ലാദേശിനെതിരെ ഉണ്ടായ ഗുരുതരമായ പരിക്കിനെത്തുടർന്ന് നിറംമങ്ങിയ താരം, യാദൃശ്ചികമായി, വീണ്ടും ബംഗ്ലാദേശിനെതിരെ തന്നെയാണ് തന്റെ ‘പവർ-ഹിറ്റിംഗ് മൊജോ’ വീണ്ടെടുത്തത്.
ഹാർദിക്കിന്റെ ഫോമിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തെ നാല് മാസത്തേക്ക് പുറത്തിരുത്തിയതിന് ശേഷം, മുംബൈ ഇന്ത്യൻസിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ, അദ്ദേഹത്തിന് തന്റെ ടീമിനെ പ്രചോദിപ്പിക്കാൻ കഴിഞ്ഞില്ല, രാജ്യത്തുടനീളമുള്ള ആരാധകർ അദ്ദേഹത്തെ കൂകിവിളിക്കുന്നതു നാം കണ്ടു. ചരിത്രപ്രസിദ്ധമായ വാങ്കഡേയിൽ പോലും ഹർദിക്കിനെ തള്ളിപറഞ്ഞുള്ള മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴങ്ങി. പാണ്ട്യ തീർന്നുപോയെന്ന് തന്നെ ഏവരും വിധിയെഴുതി.
എന്നാൽ, 2024 ടി20 ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയിലെക്കുള്ള മടങ്ങിവരവ് പാണ്ഡ്യയ്ക്ക് ഒരു വഴിത്തിരിവായി. ബംഗ്ലാദേശിനെതിരായ സൂപ്പർ എട്ട് മത്സരത്തിൽ, സ്ലോഗ് ഓവറുകളിലെ ഹാർദിക്കിന്റെ ആക്രമണോത്സുക ബാറ്റിംഗ് കാണേണ്ട കാഴ്ചയായിരുന്നു. 12-ാം ഓവറിൽ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ പതറിയപ്പോൾ, പാണ്ഡ്യ ശിവം ദുബെയ്‌ക്കൊപ്പം ചേർന്ന് അവസാന അഞ്ച് ഓവറിൽ 62 റൺസ് അടിച്ചുകൂട്ടി ഇന്ത്യയെ 196 എന്ന ഭീമൻ സ്‌കോറിലെത്തിച്ചു. നാല് ബൗണ്ടറികളും മൂന്ന് ടവറിംഗ് സിക്സറുകളും അടങ്ങിയ അദ്ദേഹത്തിന്റെ ഇന്നിംഗ്സ്, വിമർശകരെ നിശബ്ദരാക്കുകയും അദ്ദേഹത്തിന്റെ വിനാശകരമായ കഴിവുകളെ എല്ലാവരേയും ഓർമ്മിപ്പിക്കുകയും ചെയ്തു.
മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ അവസാന ഓവറിലാണ് പാണ്ഡ്യയുടെ ഇന്നിംഗ്‌സിന്റെ സൂപ്പർ ക്ലൈമാക്‌സ് പിറന്നത്. മികവും ശക്തിയും പ്രകടിപ്പിച്ചുകൊണ്ട്, പാണ്ഡ്യ ആദ്യ പന്തിനെ ബൗണ്ടറിയിലേക്ക് എത്തിക്കുകയും, മറ്റൊരു പന്ത് തേർഡ് മാൻ മേഖലയിലേക്ക് അടിച്ചുവിടുകയും ചെയ്തു. റഹ്മാൻ പാണ്ഡ്യയെ മറികടക്കാൻ ഓഫിന് പുറത്ത് ഒരു ഫുൾ ബോൾ എറിഞ്ഞപ്പോൾ, അദ്ദേഹം അത് മനോഹരമായി തേർഡ് മാൻ ബൗണ്ടറിയിലേക്ക് തട്ടിയകറ്റി സ്റ്റൈലിൽ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.
പാണ്ഡ്യയുടെ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുൽദീപ് യാദവിന്റെ സ്പെൽ ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശ് ബാറ്റ്‌സ്മാൻമാരെ വരിഞ്ഞുമുറുക്കിയ അദ്ദേഹം മൂന്ന് നിർണായക വിക്കറ്റുകൾ നേടി, അതിൽ ബംഗ്ലാ സൂപ്പർതാരം ഷാക്കിബ് അൽ ഹസന്റെ വിക്കറ്റും ഉൾപ്പെടുന്നു. ഇന്ത്യ ഉയർത്തിയ വെല്ലുവിളി നിറഞ്ഞ ടോട്ടൽ പിന്തുടരാൻ കഴിയാതെ ബംഗ്ലാദേശ് തകർന്നടിഞ്ഞു.
മത്സരശേഷം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പാണ്ഡ്യയുടെ പ്രകടനത്തെ പ്രശംസിച്ചു. “ഹാർദിക് ഹാർദിക്കായിരിക്കുമ്പോൾ, അവന് എന്തുചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. അവൻ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. ഇന്നത്തെ പ്രകടനം അവന് തുടരെ ചെയ്യാൻ സാധിച്ചാൽ, ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടിവരില്ല.,”
പാണ്ഡ്യയുടെ തിരിച്ചുവരവിന് ഇതിനേക്കാൾ മികച്ച സമയം ഇനി ലഭിക്കാനില്ലായിരുന്നു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ മുന്നേറുമ്പോൾ, അദ്ദേഹത്തിന്റെ ഫോമും ആത്മവിശ്വാസവും നിർണായകമാകും. ഈ പ്രകടനം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക മാത്രമല്ല, കിരീടത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒരിക്കൽ സംശയിച്ച ആരാധകർ ഇപ്പോൾ ലോക വേദിയിൽ പാണ്ഡ്യയുടെ കൂടുതൽ മാജിക് കാണുമെന്ന പ്രതീക്ഷയിലാണ്. ഈ ലോകകപ്പിലെ പ്രകടനത്തോടെ, ഹാർദിക് പാണ്ഡ്യ താൻ എന്തുകൊണ്ടാണ് ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നതെന്ന് എല്ലാവരേയും ഓർമ്മിപ്പിച്ചു.
“രാജ്യത്തിനായി കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്, ആപരിക്ക് മാരകമായിരുന്നു, ഞാൻ ഉടനെ തിരിച്ചുവരാൻ ആഗ്രഹിച്ചു, പക്ഷേ ദൈവത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു,”
“ഞങ്ങളുടെ പരിശീലകൻ രാഹുൽ സാറുമായി (ദ്രാവിഡ്) ഞാൻ സംസാരിക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു ‘ഭാഗ്യം കഠിനാധ്വാനം ചെയ്യുന്ന ആളുകളിലേക്കാണ് വരുന്നത്’ എന്നും അത് വളരെക്കാലമായി എന്നോടൊപ്പം ഉണ്ടെന്നും ”
“ഞങ്ങൾ ശരിക്കും നല്ല ക്രിക്കറ്റ് കളിച്ചു. എന്തിനേക്കാളും ഞങ്ങൾ ഒരുമിച്ച് നിന്ന് ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കി.”
പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടിയ ശേഷം പാണ്ഡ്യയുടെ വാക്കുകൾ.