ദേബ്ജിത്തിനായി ബദ്ധവൈരികള്‍, രഹ്നേഷും പരിഗണനയില്‍

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ നിരയിലേക്ക് മികച്ചൊരു ഗോള്‍ കീപ്പറെ സ്വന്തമാക്കാനുളള അമ്പേഷണത്തിലാണ്. എടികെയുടെ ഗോള്‍ കീപ്പര്‍ ദേബ്ജിത്ത് മജൂംദാറിനെ സ്വന്തമാക്കാനാണ് ഈസ്റ്റ് ബംഗാള്‍ ശ്രമിയ്ക്കുന്നത്. മജുംദാറുമായി ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്.

കഴിഞ്ഞ മൂന്ന് സീസണിലും എടികെയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഗോളിയാണ് മജൂംദാര്‍. എടികെ ഐഎസ്എല്‍ കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായക റോള്‍ വഹിച്ചതും ദേബ്ജിത്ത് ആയിരുന്നു. 32കാരനായി ദേബ്ജിത്തിനെ സ്വന്തമാക്കാന്‍ അരയും തലയും മറുക്കിയാണ് ഈസ്റ്റ് ബംഗാള്‍ ശ്രമം നടത്തുന്നത്.

ദേവ്ജിത്തിനെ കൂടാതെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ടിപി രഹ്നേഷിനായും ഈസ്റ്റ് ബംഗാള്‍ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി മോശം പ്രകടനമാണ് രഹ്നേഷ് കാഴ്ച്ചവെച്ചത്. 13 മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച രഹ്നേഷ് 25 ഗോളുകളാണ് വഴങ്ങിയത്. രഹ്നേഷും ബ്ലാസ്്‌റ്റേഴുമായുളള കരാര്‍ കഴിഞ്ഞ സീസണില്‍ അവസാനിച്ചതിനാല്‍ രഹ്നേഷിനെ എളുപ്പത്തില്‍ ഈസ്റ്റ് ബംഗാളിന് സ്വന്തം നിരയിലെത്തിക്കാനാകും.

നിലവില്‍ മൂന്ന് ഗോള്‍ കീപ്പര്‍മാരാണ് ഈസ്റ്റ് ബംഗാളിന്റെ കസ്റ്റഡിയിലുളളത്. മോഹന്‍ ബഗാനില്‍ നിന്നും സ്വന്തമാക്കിയ ശങ്കര്‍ റോയും ജംഷഡ്പൂര്‍ എഫ്‌സി താരമായിരുന്നു റഫീഖ് അലിയും കേരള താരം മിര്‍ഷാദ് മിച്ചുവുമാണ് ഈസ്റ്റ് ബംഗാള്‍ നിരയിലുളള ഗോള്‍ കീപ്പര്‍മാര്‍. ഇതിന് പുറമേയാണ് അനുഭവ സമ്പത്തുളള മറ്റൊരു ഗോള്‍ കീപ്പറെ കൂടി കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍ അന്വേഷിക്കുന്നത്.

You Might Also Like