തുർക്കി പ്രസിഡന്റായ എർദോഗനെ സന്ദർശിച്ചതുമായി ബന്ധപ്പെടുത്തി ജർമനിയിൽ വലിയരീതിയിൽ ഓസിലിനു വംശീയാധിക്ഷേപമേറ്റുവാങ്ങേണ്ടി വന്നിരുന്നു.എന്നാലിപ്പോൾ ഇക്കാര്യം കൈകാര്യം ചെയ്തതിൽ തങ്ങൾക്കു പിഴവു സംഭവിച്ചുവെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ജർമൻ ഫുട്ബോൾ ഫെഡറേഷൻ. 2018ൽ ലോകകപ്പ് സമയത്ത് ഉയർന്നുവന്ന വിവാദം കാരണം ഓസിൽ ജർമൻ ടീമിൽ നിന്നു വിരമിക്കുക വരെയുണ്ടായി.
ലോകകപ്പിനു മുൻപ് ഇകായ് ഗുണ്ടോഗനൊപ്പം ഓസിൽ തുർക്കി പ്രസിഡന്റിനെ സന്ദർശിക്കാനിടയായത്. രാഷ്ട്രീയപരമായി ജർമനിക്കാർ എർദോഗന് എതിരായതിനാലാണ് ഇക്കാര്യത്തിൽ ഓസിലിനെതിരെ ജർമനിയിൽ നിന്നും രൂക്ഷമായ വിമർശനവും ഉയർന്നുവന്നത്. 2018 ലോകകപ്പിൽ ജർമനി ആദ്യ റൗണ്ടിൽ തന്നെ പുറത്തായപ്പോൾ ആരാധകരുടെ വിമർശനങ്ങൾ ഓസിലിനെതിരെ തിരിഞ്ഞിരുന്നു.
German FA finally admit 'mistakes' over their handling of the Mesut Ozil controversy that led to the Arsenal star's international retirement https://t.co/Ey40fTwRss
— MailOnline Sport (@MailSport) September 28, 2020
വംശീയപരമായ ഇത്തരം വിമർശനങ്ങളെത്തുടർന്നാണ് ജർമൻ ടീമിൽ നിന്നും ഓസിൽ വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിച്ചതിനൊപ്പം തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും അതിന്റെ വംശീയതയുയർത്തുന്ന പരാമർശങ്ങൾക്കെതിരെയും താരം തന്നെ തുറന്നടിച്ചിരുന്നു. എന്നാൽ ഈ സംഭവമുണ്ടായതിനു ശേഷം ആദ്യമായാണ് അക്കാര്യത്തിൽ തെറ്റു പറ്റിയെന്ന് ജർമൻ ഫുട്ബോൾ ഫെഡറേഷൻ കുറ്റസമ്മതം നടത്തുന്നത്.
ഒരു ഫോട്ടോയാണ് പലരുടെയും വികാരങ്ങളെ ആളിക്കത്തിച്ചതെന്നും വംശീയാധിക്ഷേപം സംഭവിച്ചുവെന്നും ജർമൻ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഫ്രഡറിക്ക് കുർടിസ് വ്യക്തമാക്കിയത്. ആ സമയം ഓസിലിനെ നേരിട്ടു കണ്ടു സത്യാവസ്ഥ അറിയാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി. ജർമനിക്കായി 92 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഓസിൽ 2014ലെ ലോകകപ്പ് ജർമനിക്കു നേടിക്കൊടുക്കുന്നതിൽ നിർണായകപങ്കു വഹിച്ച താരമായിരുന്നു.
.