കൂപ്പറിന്റെ വരവ്, ബ്ലാസ്റ്റേഴ്‌സിന് മുന്നിലുളള ആശങ്കകള്‍

ഇംഗ്ലീഷ് സൂപ്പര്‍ താരം ഗാരി കൂപ്പര്‍ കേരള ബ്ലാസ്റ്റേഴ്്‌സിലേക്ക് വരുമെന്ന് ഉറപ്പായതിന്റെ ആവേശത്തിലാണ് ആരാധകര്‍. കൂപ്പറുടെ പഴയ കാല പ്രകടനങ്ങളും മുന്നേറ്റങ്ങളുമെല്ലാം വിശകലനം ചെയ്യുകയാണ് ആരാധകരിപ്പോള്‍. ഒരു കോടി എണ്‍പത് ലക്ഷം രൂപയ്ക്ക് ഒരു വര്‍ഷത്തേക്കാണ് കൂപ്പറുമായുളള കരാറില്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പ് വെച്ചിരിക്കുന്നത്.

എന്നാല്‍ ഏകദേശം 10 കോടിയോളം രൂപ മൂല്യമുണ്ടായിരുന്ന കൂപ്പറിന് സമീപകാലത്തേറ്റ പരിക്കാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനാക്കിയത്.

പരുക്കുകളുടെ നിഴലിലാണു കുറച്ചു വര്‍ഷങ്ങളായി ഈ സ്‌ട്രൈക്കര്‍. കഴിഞ്ഞ സീസണില്‍ എ ലീഗിലെ അവസാന മത്സരങ്ങള്‍ പരുക്കുമൂലം നഷ്ടമായതും ചരിത്രം. എ ലീഗ് പുനരാരംഭിച്ചപ്പോള്‍ കോവിഡ് ഭീഷണി അവഗണിച്ച് കളിക്കാന്‍ പറന്നെത്തിയിട്ടും കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ല.

അതിനാല്‍ തന്നെ കൂപ്പറെ സ്വന്തമാക്കാനായെങ്കില്‍ താരം മുഴുവന്‍ ഫിറ്റ്‌നസിലും ടീമിനായി കളിക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനെ ഭാഗ്യം തന്നെ തുണക്കണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ പോലെ കുറച്ച് സമയത്തിനുളളില്‍ തന്നെ നിരവധി മത്സരങ്ങള്‍ കൂപ്പര്‍ക്ക് കളിക്കാനുണ്ട് എന്നതിനാല്‍ താരം പരിക്കിന്റെ പിടിയിലാകാതിരിക്കാന്‍ പ്രാര്‍ത്ഥന മാത്രമേ ആരാധകര്‍ക്ക് മുന്നിലുളളു.

ബ്ലാസ്റ്റേഴ്‌സ് നായകന്‍ ഓഗ്‌ബെചെ ക്ലബ് വിട്ടതിന് പിന്നാലെയാണ് പകരക്കാരനായ കൂപ്പറെ കേരള ക്ലബ് പരിഗണിക്കുന്നത്. നിലവില്‍ ഓസ്ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടണ്‍ ഫീനിക്‌സിനായി മികച്ച ഫോമില്‍ പന്ത് തട്ടുന്ന താരമാണ് കൂപ്പര്‍.

കഴിഞ്ഞ സീസണില്‍ വെല്ലിങ്ടണിനായി 21 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളും അഞ്ച് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എ ലീഗില്‍ വെല്ലിങ്ടണിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ ഈ 32കാരന്‍ സ്‌ട്രൈക്കര്‍ വലിയ പങ്കാണ് വഹിച്ചത്. പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് വെനസ്ഡേ, നോര്‍വിച് സിറ്റി എന്നീ ക്ലബ്ബ്കള്‍ക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. കൂടാതെ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലും നിരവധി വര്‍ഷങ്ങളോളം കൂപ്പര്‍ പന്ത് തട്ടിയിട്ടുണ്ട്.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കെല്‍റ്റികിന് വേണ്ടി കളിച്ച സമയത്താണ് അദ്ദേഹം കരിയരിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. കല്‍റ്റിക്കിനായി 130 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളും 30 അസിസ്റ്റുകളും കൂപ്പര്‍ സ്വന്തമാക്കിയിരുന്നു. അഞ്ഞൂറിനടുത്ത് ക്ലബ് മത്സരങ്ങളില്‍ നിന്ന് ഇരുന്നൂറിലധികം ഗോളുകള്‍ തന്റെ കരിയറില്‍ അദ്ദേഹം നേടിയിട്ടുണ്ട്.

 

You Might Also Like