സ്‌കിന്‍കിസ് പുറത്തെടുത്തത് കുറുനരിയുടെ ബുദ്ധി, കൂപ്പര്‍ക്കായി നടത്തിയത് നാടകീയ നീക്കങ്ങള്‍

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഇംഗ്ലീഷ് സൂപ്പര്‍ താരം ഗാരി കൂപ്പറെ എത്തിച്ചതിന് പിന്നില്‍ കൈ അടിക്കേണ്ടത് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത ബുദ്ധികൂര്‍മ്മതയ്ക്ക്. രണ്ടര കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട ഗാരി കൂപ്പറിനെ വെറും ഒരു കോടി എണ്‍പത് ലക്ഷം രൂപയ്ക്കാണ് കരോളിസ് ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത്.

മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ നായകന്‍ ഓഗ്‌ബെചോയ്ക്ക് പകരക്കാരനായാണ് ബ്ലാസ്റ്റേഴ്‌സ് ഗാരി കൂപ്പറെ സ്വന്തമാക്കാന്‍ ശ്രമിച്ചത്. രണ്ടര കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനോട് കൂപ്പറുടെ ഏജന്റ് ആവശ്യപ്പെട്ടത്. ഇതോടെ ഒരു കോടി എണ്‍പത് ലക്ഷം നല്‍കാമെന്നായി ബ്ലാസ്റ്റേഴ്‌സ്. ഇതോടെ 2.25 കോടി രൂപയെങ്കിലും വേണമെന്ന് കൂപ്പറുടെ ഏജന്റ് നിലപാടെടുത്തു.

എന്നാല്‍ കൂപ്പറുടെ ഏജന്റിന്റെ വിലപേശലിന് വഴങ്ങാന്‍ സ്‌കിന്‍കിസ് തയ്യാറായില്ല. ഇതിനിടെ സ്‌കിന്‍കിസിനെ തേടി ചെന്നൈയിന്‍ എഫ്‌സിയും ബംഗളൂരു എഫ്‌സിയും എത്തിയത് കാര്യങ്ങള്‍ കൈവിട്ട് പോകുമോ എന്ന നിലയിലെത്തിച്ചു. എന്നാല്‍ ആശങ്കകളൊന്നും സ്‌കിന്‍കിസിനെ ബാധിക്കുന്നുണ്ടായിരുന്നില്ല.

കൂപ്പര്‍ പോയാല്‍ പോട്ടെ എന്ന നിലപാടെടുത്ത കരോളിസ് പകരം സ്പാനിഷ് സെഗുണ്ട ബി ഡിവിഷനില്‍ കളിക്കുന്ന മറ്റൊരു സ്‌ട്രെക്കറുമായി ചര്‍ച്ച ആരംഭിച്ചു. 30 വയസ്സുളള ആ താരം സെക്കന്‍ഡ് ഡിവിഷനിലാണെങ്കിലും നൂറുകണക്കിനു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് എന്നതായിരുന്നു പ്ലസ് പോയന്റ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റനായി വരെ അദ്ദേഹത്തെ വേണമെങ്കില്‍ പരിഗണിക്കാമെ്ന്ന് കിബുവും കരോളിസം കണക്ക് കൂട്ടി.

ഇതിനിടെ കൂപ്പറെ തേടി റഷ്യയില്‍ നിന്ന് മറ്റൊരു ക്ലബെത്തി. എന്നാല്‍ താരത്തിന് ഇന്ത്യയില്‍ തന്നെ കളിക്കാനായിരുന്നു താല്‍പര്യം. ഇതിനിടെ കൂപ്പറെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു എന്ന തോന്നല്‍കൂടി ഉണ്ടായതോടെ കൂപ്പറുടൈ ഏജന്റ് ഒന്നഴഞ്ഞു. 15 ലക്ഷം രൂപ കൂടി കൂട്ടി തന്നുകൂടെ എന്നായിരുന്നു ഏജന്റിന്റെ അവസാന അപേക്ഷ.

എന്നാല്‍ സ്‌കിന്‍കിസ് ആദ്യമൊന്നും ഇതിന് തയ്യാറായില്ലെങ്കിലും ബോണസും മറ്റ് അലവസന്‍സുകളും കൂട്ടിതരാമെന്ന് അവസാനം ധാരണയായി. ഇതോടെ ഒരു കോടി എണ്‍പത് ലക്ഷം രൂപയ്ക്ക് ഗാരി കൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലയിലായി. ഒരു വര്‍ഷത്തേക്ക് മാത്രമാണ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കൂപ്പറുമായി കരാര്‍ ഒപ്പിടാനും തയ്യാറായുളളു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂപ്പര്‍ എങ്ങനെ കളിക്കും എന്ന് വിലയിരുത്തിയ ശേഷമേ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് കൂപ്പറെ ആലോചിക്കുകയുളളു.

You Might Also Like