വിദേശികളുടെ എണ്ണത്തില്‍ നിര്‍ണ്ണായക മാറ്റം, ഐഎസ്എല്ലിനെ പിടിച്ചുകുലുക്കുന്ന തീരുമാനം ഇങ്ങനെ

ഐഎസ്എല്ലില്‍ വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി ചര്‍ച്ചകള്‍ പൊടിപൊടിയ്ക്കുന്നതിനിടെ നിര്‍ണ്ണായക നിര്‍ദേശവുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഐഎസ്എല്ലില്‍ ഒരു ടീമില്‍ ഉള്‍കൊള്ളുന്ന വിദേശ താരങ്ങളുടെ എണ്ണം ആറാക്കാനാണ് എഐഎഫ്എഫ് ഇപ്പോള്‍ ആലോചിക്കുന്നത്.

ആറ് പേരില്‍ നാല് കളിക്കാര്‍ പൂര്‍ണ്ണമായും വിദേശികളും മറ്റ് രണ്ട് പേരില്‍ ഒരാള്‍ ഒരു ഏഷ്യന്‍ താരവും മറ്റേത് ഒരു ഇന്ത്യന്‍ വംശജനും ആയിരിക്കണമെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിര്‍ദേശിക്കുന്നു. കൂടാതെ കളിക്കളത്തില്‍ വിദേശ താരങ്ങളുടെ എണ്ണം നാലാക്കി കുറക്കാനാണ് അധികൃതര്‍ ആലോചിച്ചത്.

ഇതിനെതിരെ വിവിധ ഐഎസ്എല്‍ ഫ്രാഞ്ചസികളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. വെള്ളിയാഴ്ച്ച ചേരുന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ണ്ണായക മീറ്റിംഗില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

നിലവില്‍ ഐഎസ്എല്ലില്‍ അഞ്ച് വിദേശ താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ കളിക്കാം. ഏഴു വിദേശ താരങ്ങളെ വരെ സൈനും ചെയ്യാം. ഇതാണ് ഐലീഗ് മാതൃകയില്‍ പൊടുന്നനെ മാറുന്നത്.

അതെസമയം ഐഎസ്എല്ലില്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യവും ശക്തമാണ്. ഐഎസ്എല്‍ കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന് ഉപകാരമുണ്ടാകണമെങ്കില്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ്് ആവശ്യമുയരുന്നത്. വിദേശ താരങ്ങളുടെ ആധിക്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും നിരീക്ഷിക്കുന്നു.

You Might Also Like