യൂറോപ്പ് എന്ന ‘ചതിക്കുഴിയില്‍’ വീഴുമോ, പൊള്ളുന്ന വിലയുളള ജിങ്കനെ കാത്തിരിക്കുന്നത്

യൂറോപ്പ് ഇന്ത്യയിലെ ഏതൊരു ഫുട്‌ബോള്‍ താരത്തിന്റേയും സ്വപ്‌നഭൂമിയാണ്. യൂറോപ്പിലെ കളിമൈതാനത്ത് പന്ത് തട്ടണമെന്ന് ആഗ്രഹിക്കാത്ത ഒരു സൂപ്പര്‍ താരം പോലും ഇന്ത്യയില്‍ ഉണ്ടാകില്ല. ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരങ്ങളെല്ലാം തന്നെ യൂറോപ്പില്‍ കളി പരീക്ഷിക്കാന്‍ പലപ്പോഴായി വിമാനം കയറിയിട്ടുമുണ്ട്. ഏറ്റവും ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരമായ സന്ദേഷ് ജിങ്കനാണ് യൂറോപ്പില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

എന്നാല്‍ ഈ യൂറോപ്യന്‍ പരീക്ഷണം ജിങ്കനെ സംബന്ധിച്ച് അനുഗ്രഹമാകുമോ?. മുന്‍ താരങ്ങളുടെ അനുഭവം വിലയിരുത്തുമ്പോള്‍ അല്ല എന്ന് പറയാനെ നിര്‍വ്വാഹമുളളു. ഫുട്‌ബോള്‍ ഇതിഹാസം ബൈജിംഗ് ബൂട്ടിയ ഒഴികെ മറ്റ് താരങ്ങള്‍ക്ക് ആര്‍ക്കും തന്നെ യൂറോപ്പില്‍ കാര്യമായിട്ട് മത്സരിക്കാന്‍ പോലും അവസരം ലഭിച്ചിട്ടില്ല. ഇന്ത്യയ്ക്കാര്‍ക്കും ഇന്ത്യന്‍ ഫുട്‌ബോളിനുമെല്ലാം അവിടെ അത്രയേ വിലയുളളു എന്ന് സാരം.

മുഹമ്മദ് സലീം എന്ന മുന്‍ ഇതിഹാസ താരമാണ് ആദ്യമായി ഒരു വിദേശ ക്ലബില്‍ പന്ത് തട്ടുന്ന ഇന്ത്യയ്ക്കാരന്‍. 1936 സ്‌കോട്ടിഷ് ക്ലബായ സെല്‍റ്റിക്കിന് വേണ്ടിയാണ് സലീം കളിച്ചത്. എന്നാല്‍ രണ്ട് പ്രദര്‍ശന മത്സരത്തില്‍ മാത്രമായിരുന്നു സലീമിന് കളിയ്ക്കാനായത്. രോഗബാധിതനായതിനാല്‍ താരം തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം 1999ല്‍ ബൈജിംഗ് ബൂട്ടിയയാണ് യൂറോപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ച മറ്റൊരു ഫുട്‌ബോളര്‍. ഇംഗ്ലീഷ് ക്ലബ് ബറി എഫ്‌സിയ്ക്കായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ബൂട്ടിയ ഒപ്പിട്ടത്. ബെറിയ്ക്കായി 37 മത്സരം കളിച്ച ബൂട്ടിയ മൂന്ന് ഗോളും നേടിയിരുന്നു. യൂറോപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേയും കളിക്കാന്‍ ബൂട്ടിയക്ക് അവസരം ലഭിച്ചിരുന്നു. ശേഷം മലേഷ്യന്‍ ക്ലബുകളായ പേര്‍ക്ക് എഫ് എയ്ക്കായും സെലാംഗൂര്‍ എംകെയ്ക്കായും അദ്ദേഹം ബെറിയില്‍ നിന്ന് ലോണില്‍ കളിച്ചു. മലേഷ്യയില്‍ 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ബൂട്ടിയ നേടിയിരുന്നു.

പിന്നീട് ഇപ്പോഴത്തെ ഇന്ത്യന്‍ നായകന്‍ സുനില്‍ ചേത്രിയാണ് വിദേശ ക്ലബുമായി കരാര്‍ ഒപ്പിട്ട താരം. അമേരിക്കന്‍ ക്ലബായ കന്‍സാസ് സിറ്റി വിസാര്‍ഡ് ആണ് ചേത്രിയെ സ്വന്തമാക്കിയത്. ഏന്നാല്‍ ഒരു വര്‍ഷത്തോളം അമേരിക്കന്‍ ക്ലബില്‍ ചിലവഴിച്ചിട്ടും ഏതാനും മനിറ്റുകള്‍ മാത്രമാണ് ചേത്രിയ്ക്ക് കളിക്കാന്‍ അവസരം ലഭിച്ചത്. പിന്നീട് പോര്‍ച്ചുഗല്‍ ബി ഡിവിഷന്‍ ക്ലബ് സ്‌പോട്ടിംഗ് സിബിയ്ക്ക് വേണ്ടി മൂന്ന് വര്‍ഷത്തോളം കരാര്‍ ഒപ്പിട്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാതെ ആയതോടെ ഒരു വര്‍ഷത്തിനിപ്പുറം ചേത്രി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

പിന്നീട് രണ്ട് ഗോള്‍ കീപ്പര്‍മാരാണ് യൂറോപ്പില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പോയത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍മാരായ സുബ്രതാ പോളും ഗുര്‍പ്രീത് സിംഗ് സന്ദുവുമായിരുന്നു അത്. ഡാനിഷ് ക്ലബ് എഫ്‌സി വെസ്റ്റില്‌സലാാഡ് ആയിരുന്നു സുപ്രതാ പോളിനെ സ്വന്തമാക്കിയത്. എന്നാല്‍ സീനിയര്‍ ടീമില്‍ പോളിന് ഒരവസരം നല്‍കാന്‍ പോലും അവര്‍ തയ്യാറായില്ല. പകരം റിസര്‍വ്വ് ടീമില്‍ കളിക്കാനായിരുന്നു സുബ്രതാ പോളിന്റെ വിധി.

ഗുര്‍പ്രീത് സിംഗ് ആകട്ടെ നോര്‍വ്വെ ക്ലബ് സ്റ്റാബേക്കിനായാണ് കളിക്കാനൊരുങ്ങിയത്. മൂന്ന് മത്സരമാണ് സ്റ്റാബേക്കിനായി ഗുര്‍പ്രീതിന് ആകെ കളിക്കാനായത്. മൂന്ന് വര്‍ത്തിന് ശേഷം താരം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

ഇതാണ് യൂറോപ്പില്‍ പോയ ഇന്ത്യന്‍ താരങ്ങളുടെ പൊതുവെയുളള അവസ്ഥ. ഈ പ്രഹേളിക നീന്തികടന്ന് ജിങ്കന്‍ യൂറോപ്പില്‍ ഒരു സ്ഥാനം കണ്ടെത്തുമോ. ഏറെ വെല്ലുവിളികളും ചതിക്കുഴികളും നിറഞ്ഞ യൂറോപ്പന്‍ സ്വപ്‌നം ജിങ്കന് കരുതി വെക്കുന്നതെന്താണ?. കാത്തിരുന്ന് കാണുകയേ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരായ നമുക്ക് നിര്‍വ്വാഹമുളളു.

You Might Also Like