താരങ്ങള്‍ പുറത്ത് പോയ സംഭവം, ഇന്ത്യയ്ക്ക് നിര്‍ണ്ണായക ആശ്വാസം

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തുപോയ ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഉപനായകന്‍ രോഹിത് ശര്‍മ, യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, നവ്ദീപ് സൈനി, പൃഥ്വി ഷാ, ഋഷഭ് പന്ത് എന്നിവരാണ് കൊവിഡ് നെഗറ്റീവായത്. സിഡ്നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായിട്ടാണ് പരിശോധന നടത്തിയത്.

ടീമംഗങ്ങള്‍ക്ക് പുറമെ മറ്റു സ്റ്റാഫുകള്‍ക്കും പരിശോധന നടത്തി. ഇവര്‍ നെഗറ്റീവായത് മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കും. ആര്‍ടി- പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

പരിശോധന ഫലം നെഗറ്റീവായതോടെ ഇവര്‍ക്ക് ടീമിനൊപ്പം ചേരാന്‍ സാധിക്കും. അതിനുള്ള അനുമതിയിയും നല്‍കിയിട്ടുണ്ട്.

കൂടാതെ സിഡ്‌നിയിലെ കോവിഡ് നിയന്ത്രണങ്ങള്‍ അംഗീകരിക്കാമെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീമിന് സിഡ്‌നിയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം കൈമാറിയിട്ടുണ്ട്. മത്സരത്തിനും പരിശീലനത്തിനുമല്ലാതെ സിഡ്‌നിയില്‍ കളിക്കാര്‍ക്കോ സപ്പോര്‍ട്ട് സ്റ്റാഫിനോ ഹോട്ടലില്‍ നിന്ന് പുറത്തുപോവാനാവില്ല. പരിശീലന സമയത്ത് സാമൂഹിക അകലം പാലിക്കണമെന്നും കളിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

വ്യാഴാഴ്ച തുടങ്ങുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് കളിക്കാരെ ഒരിക്കല്‍ കൂടി കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും.

You Might Also Like