അശ്വിന്‍ ചതിക്കപ്പെട്ടു, വര്‍ഷങ്ങള്‍ അയാളെ പുറത്താക്കിയതില്‍ സങ്കടം തോന്നുന്നു, ഇതിഹാസ സ്പിന്നര്‍ പറയുന്നു

ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ ഏകദിന-ടി20 ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്താതെ ടീം ഇന്ത്യ അദ്ദേഹത്തിന്റെ വര്‍ഷങ്ങള്‍ പാഴാക്കിയെന്ന് പാകിസ്ഥാന്റെ ഇതിഹാസ സ്പിന്നര്‍ സഖ്ലെയ്ന്‍ മുഷ്താഖ്. അശ്വിന് സംഭവിച്ച ദുരന്തത്തില്‍ തനിയ്ക്ക് സങ്കടമുണ്ടെന്നും മുഷ്താഖ് പറയുന്നു.

2010ല്‍ ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം കുറിച്ച അശ്വിന്‍ 2017ല്‍ വരെ ഇന്ത്യയുടെ സ്ഥിരസാന്നിദ്ധ്യമായിരുന്നു. അശ്വിനൊപ്പം ജഡേജയും ടീമിലുണ്ടായിരുന്നു. പിന്നീട് യുവതാരങ്ങളായ യുസ്വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും ടീം ഇന്ത്യ മുന്‍ഗണന നല്‍കിയതോടെ ഇരുവരും ടീമില്‍ നിന്ന് പുറത്തായി. ഇടക്കാലത്ത് ജഡേജ തിരിച്ചെത്തിയപ്പോഴും അശ്വിനെ ടെസ്റ്റില്‍ മാത്രമാക്കി ഒതുക്കിയിരുന്നു.

2021 ലെ യുഎഇയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിലേക്ക് അശ്വിനെ തിരിച്ചുവിളിച്ചു. നിലവില്‍ ഏഷ്യ കപ്പിലും അശ്വിന്‍ ടീമിലുണ്ട്.

‘ഒരു സമ്പൂര്‍ണ്ണ പാക്കേജ് ആയിരുന്നിട്ടും അശ്വിനെ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് പുറത്താക്കിയതില്‍ എനിക്ക് ഖേദമുണ്ട്. അവര്‍ അവന്റെ വര്‍ഷങ്ങള്‍ പാഴാക്കി. അശ്വിന്‍ റണ്‍സ് നിയന്ത്രിക്കാനും ചെറിയ ഫോര്‍മാറ്റുകളില്‍ വിക്കറ്റ് നേടാനും കഴിയും’ മുഷ്താഖ് പറഞ്ഞു.

‘അശ്വിനെ ഒഴിവാക്കിയത് അന്യായമായിരുന്നു, കോച്ച് രാഹുലിനും ക്യാപ്റ്റന്‍ രോഹിതിനും അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ എന്തെങ്കിലും പറയാനുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You Might Also Like