തേഡ് അമ്പയറെ പരിഹസിച്ച് പരാഗ്, കൊത്തിക്കീറി ഒരു വിഭാഗം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ തേഡ് അംപയറെ പരിഹസിച്ചെന്ന് ആരോപിച്ച് ഒരുവിഭാഗം ആരാധകര്‍ രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തിലാണ് രാജസ്ഥാന്‍ താരം റിയാന്‍ പരാഗ് അമ്പയറെ അധിക്ഷേപിച്ചെന്ന തരത്തില്‍ ആരോപണം പുറത്ത് വരുന്നത്.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് താരം മാര്‍ക്കസ് സ്റ്റോയിനിസിനെ പുറത്താക്കാന്‍ താനെടുത്ത ക്യാച്ച് മൂന്നാം അംപയര്‍ നിഷേധിച്ചതിന് പിന്നാലെ അതേ താരത്തെ പുറത്താക്കിയുള്ള ക്യാച്ചിന് ശേഷം പരാഗ് നടത്തിയ ആഘോഷ പ്രകടനമാണ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്. പരാഗിനെ വിമര്‍ശിച്ച് കമന്റേറ്റര്‍മാരും രംഗത്തെത്തി.

ലോംഗ് ഓണില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ പിടികൂടാന്‍ പരാഗ് എടുത്ത പറക്കും ക്യാച്ച് മൂന്നാം അംപയര്‍ നിഷേധിച്ചിരുന്നു. പരാഗ് കൈപ്പിടിയിലൊതുക്കും മുമ്പ് പന്ത് നിലത്ത് തട്ടിയിരുന്നു എന്നാണ് കണ്ടെത്തിയത്. പിന്നാലെ ഇന്നിംഗ്സിലെ അവസാന ഓവറില്‍ സ്റ്റോയിനിനെ പിടികൂടാന്‍ വീണ്ടും പരാഗിന് അവസരം ലഭിച്ചു. എന്നാല്‍ ക്യാച്ചെടുത്തതിന് പിന്നാലെ പന്ത് നിലത്ത് മുട്ടിക്കുന്നതുപോലെ കാട്ടി തേഡ് അമ്പയറുടെ മുന്‍ തീരുമാനത്തെ പരാഗ് കളിയാക്കുകയായിരുന്നു. ഇതാണ് ഒരു വിഭാഗം ആരാധകരെ പ്രകോപ്പിച്ചത്.

ഇരുപത് വയസുകാരനായ താരത്തിന്റെ ആഘോഷം മോശമായിപ്പോയി എന്ന വിലയിരുത്തലാണ് കമന്റേറ്റര്‍മാരായ മാത്യൂ ഹെയ്ഡനും ഇയാന്‍ ബിഷപ്പും നടത്തിയത്. പരാഗിനെ വിമര്‍ശിച്ച് നിരവധി പേര്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തുകയും ചെയ്തു. പരാഗ് പക്വത കൈവരിച്ചിട്ടില്ല എന്നാണ് ആരാധകരെല്ലാം പറയുന്നത്.

അതെസമയം മത്സരം 24 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സ് ജയിച്ചു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തി 179 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 154 റണ്‍സ് എടുക്കാനെ ആയുളളു.

You Might Also Like