ഇങ്ങനെ ജയിക്കാന്‍ പാകിസ്ഥാനെ കഴിയൂ, മൂക്കത്ത് കൈവെച്ച് ക്രിക്കറ്റ് ലോകം, പരമ്പര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയും സ്വന്തമാക്കി പാകിസ്ഥാന്‍. ഒന്നിനെതിരെ മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ ഏറെ നാടകീയതകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ വിജയത്തില്‍ തൊട്ടത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 19.3 ഓവറില്‍ 144 റണ്‍സിന് പാകിസ്ഥാന്‍ എറിഞ്ഞിടുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്നിംഗ്‌സിന്റെ അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ വിജയതീരത്തെത്തി.

ഒരു ഘട്ടത്തില്‍ ഒന്‍പത് ഓവറില്‍ 92ന് ഒന്ന് എന്ന നിലയില്‍ അനായാസ വിജയത്തിലേക്ക് കുതിയ്ക്കുന്നതിനിടെ പാകിസ്ഥാന്‍ നാടകീയമായി തകരുകയായിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിചേര്‍ത്ത് മുഹമ്മദ് നവാസ് – ഹസന്‍ അലി കൂട്ടുകെട്ട് വിജയം ഉറപ്പാക്കുകയായിരുന്നു.

92/1 എന്ന നിലയില്‍ നിന്ന് 37 റണ്‍സ് നേടുന്നതിനിടെ 6 വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. മുഹമ്മദ് റിസ്വാനെ രണ്ടാം പന്തില്‍ നഷ്ടമായ പാക്കിസ്ഥാനെ ഫകര്‍ സമര്‍ 34 പന്തില്‍ 60 റണ്‍സും ബാബര്‍ അസം 24 റണ്‍സും നേടിയാണ് മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഫഖര്‍ സമന്‍ പുറത്തായത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി 36 പന്തില്‍ 52 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 33 റണ്‍സ് നേടിയ ജാന്നേമന്‍ മലനുമാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്. പാക്കിസ്ഥാന് വേണ്ടി ഫഹീം അഷ്‌റഫും ഹസന്‍ അലിയും മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു. അഷ്‌റഫ് തന്റെ 4 ഓവറില്‍ 17 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റ് ലഭിച്ചു.

You Might Also Like