സാവിയും ഇനിയേസ്റ്റയും പോയതാണ് മെസിയ്ക്ക് തിരിച്ചടിയായത്, തുറന്ന് പറഞ്ഞ് ബാഴ്‌സ താരം

ബാഴ്സയുടെ മിഡ്‌ഫീൽഡ് ഇതിഹാസങ്ങളായ സാവിയും ഇനിയേസ്റ്റയും ക്ലബ് വിട്ടതാണ് മെസ്സിയുടെ പ്രകടനങ്ങളുടെ മൂർച്ച കുറയാൻ കാരണമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബാഴ്സ-അർജന്റൈൻ താരമായ കാർലോസ് ഹെരെഡിയ. കഡീപോർട്ടീവോ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിയുടെ പ്രകടനത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്.

ഇരുവരും ക്ലബ് വിട്ടതിന് ശേഷം ആ പഴയ മെസ്സിയെ ഇതുവരെ കാണാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബാഴ്സയുടെ സുവർണ്ണകാലഘട്ടത്തിലെ നട്ടെല്ലായിരുന്നു മെസ്സി-സാവി-ഇനിയേസ്റ്റ സഖ്യം. 2015-ൽ 17 വർഷങ്ങൾക്ക് ശേഷം സാവി അൽ സാദിലേക്ക് ചേക്കേറുകയും തുടർന്ന് 2018-ൽ ഇനിയേസ്റ്റ ജപ്പാൻ ക്ലബ്‌ ആയ വിസെൽ കോബെയിലേക്കും പോയതോടെ പഴയ മെസ്സിയെ കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഹെരെഡിയയുടെ പക്ഷം.

“സാവിയും ഇനിയേസ്റ്റയും പോയതിന് ശേഷം ആ പഴയ മെസ്സിയെ കാണാൻ സാധിച്ചിട്ടില്ല. ആ കാലഘട്ടത്തിൽ അദ്ദേഹം കളിച്ചതുപോലെയുള്ള മത്സരം പിന്നീട് എനിക്ക് കാണാനായിട്ടില്ല. നിലവിൽ മെസ്സി സ്വതസിദ്ധമായ ശൈലിയിലാണ് കളിക്കുന്നത്. അദ്ദേഹം തന്നെ ഗോളുകൾ നേടുന്നു, ഫ്രീകിക്ക് എടുക്കുന്നു.

യൂറോപ്പിലെതന്നെ മഹത്തായ ഒരു ക്ലബ്ബിനെ അദ്ദേഹം ഒറ്റക്ക് ചുമലിലേറ്റുകയാണ്. മെസ്സിയില്ലെങ്കിൽ ബാഴ്സക്ക് കളിക്കാൻ കഴിയില്ലെന്ന അവസ്ഥയാണുള്ളത്. പതിമൂന്നാം വയസ്സ് വളർന്ന ക്ലബ്ബിനെ മെസ്സി ഉപേക്ഷിച്ചു പോവുമെന്ന് ഞാൻ കരുതുന്നില്ല. മെസ്സി ബാഴ്സയിൽ തന്നെ തുടരണം, ഏറ്റവും മികച്ച മെസിയെ കാണാൻ ആഗ്രഹിക്കുന്നുമുണ്ട്. അതിന് വേണ്ടി ബാഴ്സ ബോർഡ് ഒരുപാട് പണം ചിലവഴിക്കേണ്ടി വരും. മെസ്സി എന്താണോ ആവിശ്യപ്പെടുന്നത് അത് നൽകാൻ ബാഴ്സ ബാധ്യസ്ഥരാണ് ” അദ്ദേഹം സ്പാനിഷ് മാധ്യമമായ മാർക്കയോട് പറഞ്ഞു.

You Might Also Like