പ്രതീക്ഷ മുഴുവന്‍ ഒറ്റക്ക് രോഹിത്തിന്റെ ചുമലില്‍, കോഹ്ലിയും കൂട്ടുകാരും പവലിയനില്‍ തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ചത. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വി്ക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

32 റണ്‍സുമായി ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയാണ് ക്രീസില്‍. ലഞ്ചിന് പിരിയുന്നതിന് തൊട്ട് മുമ്പ് 27 റണ്‍സെടുത്ത രഹാനയെ നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.

45 പന്തില്‍ നാല് ബൗണ്ടറി സഹിതമാണ് രഹാന 27 റണ്‍സെടുത്തത്. സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ച് ആന്‍ഡേഴ്‌സനാണ് രഹാനയെ പുറത്താക്കിയത്. വിരാട് കോഹ്ലി പൂജ്യനായി പുറത്തായതും ഇന്ത്യന്‍ ക്യാമ്പിന് ഞെട്ടലുണ്ടാക്കി. എട്ട് പന്ത് നേരിട്ട് സ്റ്റോക്‌സിന്റെ പന്തില്‍ ഫോക്‌സ് പിടിച്ചാണ് കോഹ്ല പുറത്തായത്. പൂജാര 17ഉം ഗില്ല് റണ്‍സൊന്നും എടുക്കാതേയും പുറത്തായി.

ഇതോടെ എല്ലാ കണ്ണും രോഹിത്തിലേക്കാണ് ഉച്ചുനോക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി സാവധാനത്തിലാണ് രോഹിത്ത് ബാറ്റ് ചെയ്യുന്നത്. 106 പന്ത് നേരിട്ട താരം നാല് ബൗണ്ടറികളുടെ സഹായത്തോടെയാണ് 32 റണ്‍സുമായി ബാറ്റിംഗ് തുടരുന്നത്. നിലവില്‍ ആറ് വിക്കറ്റ് അവശേഷിക്കെ ഇന്ത്യ 125 റണ്‍സ് പിറകിലാണ്.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സ് സ്വന്തമാക്കിയിരുന്നു. ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ മത്സരത്തില്‍ വിജയമോ സമനിലയോ ഇന്ത്യയ്ക്ക്് അനിവാര്യമാണ്.

You Might Also Like