ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ വിധി എഴുതുക ഒരേയൊരു താരം, തുറന്ന് പറഞ്ഞ് ഇംഗ്ലീഷ് താരം

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഫലം തീരുമാനിക്കുക ഒരു ഇന്ത്യന്‍ താരമായിരിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരിക്കും ആ എക്‌സ് ഫാക്ടറെന്നാണ് പനേസര്‍ വിലയിരുത്തുന്നത്.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അശ്വിന്‍ ഉജ്ജ്വല പ്രകടനമായിരുന്നു നടത്തിയത്. അതുകൊണ്ടു തന്നെ ഒരുപാട് ആത്മവിശ്വാസത്തോടെയായിരിക്കും അശ്വിന്‍ ഇംഗ്ലണ്ടിനെതിരേ കളിക്കുക. അശ്വിനെതിരേ ഇംഗ്ലണ്ട് താരങ്ങള്‍ എങ്ങനെ കളിക്കുന്നുവെന്നതായിരിക്കും പരമ്പരയുടെ ഫലം തീരുമാനിക്കുക. അശ്വിന്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറിക്കഴിഞ്ഞുവെന്നു സമീപകാലങ്ങളിലെ പ്രകടനം തെളിയിക്കുന്നു. ഇപ്പോള്‍ അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമിണ്’ പനേസര്‍ വിശദമാക്കി.

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവമാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഒരേയൊരു വീക്ക്നെസെന്നു പനേസര്‍ പറയുന്നു. ജഡേജയെ തീര്‍ച്ചയായും മിസ് ചെയ്യും. ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിസലാക്കാന്‍ ഇന്ത്യക്കു രണ്ടാമതൊരു സ്പിന്നറെ വേണം. അശ്വിന് പിന്തുണ നല്‍കാന്‍ ശേഷിയുള്ള ഒരാളെയാണ് വേണ്ടത്. അക്ഷര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ജഡേജയെപ്പോലെ ടീമില്‍ വ്യത്യാസമുണ്ടാക്കാന്‍ അക്ഷറിനായേക്കില്ലെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ജയിക്കണമെങ്കില്‍ ക്യാപ്റ്റന്‍ ജോ റൂട്ട് മികച്ച ബാറ്റിങ് കാഴ്ചവയ്ക്കണം. 2012-13ലെ ഇന്ത്യന്‍ പര്യടനത്തില്‍ അലെസ്റ്റര്‍ കുക്ക് ഒരുപാട് സമയം ക്രീസില്‍ നിന്ന് ബാറ്റ് ചെയ്തതു പോലെ റൂട്ടും ബാറ്റ് ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ റൂട്ട് ഉജ്ജ്വല ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ഇന്ത്യക്കെതിരേയും അദ്ദേഹത്തിന് ഇതേ ഫോമില്‍ കളിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും പനേസര്‍ വ്യക്തമാക്കി.

ശ്രീലങ്കയ്ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യയാകട്ടെ ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കിയ സന്തോഷത്തിലുമാണ്. ഇതോടെ ഇന്ത്യ ഇംഗ്ലണ്ട് പര്യടനം തീ പാറുമെന്ന് ഉറപ്പായി.

You Might Also Like