ആര്‍ച്ചറെ പുറത്താക്കി ഇംഗ്ലണ്ട്, പകരം സൂപ്പര്‍ താരം ഇന്ത്യയിലേക്ക്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന് ഇംഗ്ലീഷ് സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്ത്. മുട്ടിന് ഇഞ്ചക്ഷന്‍ എടുത്ത സാഹചര്യത്തിലാണ് ആര്‍ച്ചറെ ഒഴിവാക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം തീരുമാനിച്ചത്. വാര്‍ത്താകുറിപ്പിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ആര്‍ച്ചറിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റുവര്‍ട്ട് ബ്രോഡ് ടീമിലെത്താനാണ് സാധ്യത. അതേസമയം, അഹ്മദാബാദില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ആര്‍ച്ചര്‍ മടങ്ങി എത്തിയേക്കുമെന്ന് ഇസിബിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ആദ്യ മത്സരം നടന്ന ചെന്നൈയില്‍ തന്നെയാണ് രണ്ടാം മത്സരവും നടക്കുക. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 227 റണ്‍സിന് ജയിച്ചിരുന്നു.

നേരത്തെ, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആദ്യ ടെസ്റ്റ് മത്സരം നടന്ന ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ചിനെ വിമര്‍ശിച്ച് ആര്‍ച്ചര്‍ രംഗത്തെത്തിയിരുന്നു. ചെന്നൈയിലേത് താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം പിച്ചായിരുന്നു എന്നാണ് താരം പറഞ്ഞത്. ഡെയിലി മെയിലില്‍ എഴുതിയ കോളത്തിലാണ് ആര്‍ച്ചര്‍ എംഎ ചിദംബരം സ്റ്റേഡിയത്തിലെ പിച്ചിനെതിരെ രംഗത്തെത്തിയത്.

മത്സരത്തിനൊരുക്കിയ പിച്ച് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനു പോലും പിച്ച് ഒരുക്കിയിട്ടില്ലാത്ത ക്യുറേറ്ററിനെയാണ് ബിസിസിഐ ജോലി ഏല്പിച്ചത്. ആദ്യ രണ്ട് ദിവസം ഫ്‌ലാറ്റ് ആയിരുന്ന പിച്ച് പിന്നീടുള്ള ദിവസങ്ങളില്‍ വളരെ മോശമയൈ. അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അതില്‍ നിന്ന് മുതലെടുക്കുകയും ചെയ്തു.

You Might Also Like