രണ്ടിലൊന്ന് അറിയണം, വിദേശ സൈനിംഗ് നിര്‍ത്തിവെച്ച് ഈസ്റ്റ് ബംഗാള്‍

പുതിയ സീസണില്‍ കളിക്കേണ്ടത് ഐഎസ്എല്ലിലോ ഐലീഗിലിലോ എന്ന കാര്യത്തില്‍ തീരുമാനമാകാതെ ഉഴറുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ വിദേശ സൈനിംഗുകള്‍ തല്‍കാലത്തേക്ക് നിര്‍ത്തി വെച്ചു. ഏത് ലീഗിലാണ് കളിക്കേണ്ടതെന്ന് ഉറപ്പായ ശേഷം മാത്രം മതി മുന്നോട്ടുളള പോക്കെന്നാണ് ക്ലബ് മാനേജുമെന്റിന്റെ തീരുമാനം.

ഈ വര്‍ഷം പുതുതായി ടീമുകളെയൊന്നും ഐഎസ്എല്ലില്‍ ഉള്‍പ്പെടുത്തേണ്ടൈന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. കോവിഡ് പ്രതിസന്ധിയാണ് പുതിയ ടീമുകളെ ഉള്‍പ്പെടുത്തുന്നതിന് തടസ്സമെന്ന് എഐഎഫ്എഫ് പറയുന്നു. ഈ തീരുമാനമാണ് ക്ലബിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വിദേശ താരമായി ഒമിദ് സിങിനെ മാത്രമാണ് ക്ലബ് ഇതുവരെ സൈന്‍ ചെയ്തത്.

ബാക്കിയുള്ള വിദേശ താരങ്ങളുടെ സൈനിംഗ് ഒന്നും ഇപ്പോള്‍ നടത്തുന്നില്ല എന്നും ക്ലബ്ബ് അറിയിച്ചു. ഐ എസ് എല്ലില്‍ കളിക്കാന്‍ പറ്റിയില്ല എങ്കില്‍ ഒമിദ് സിംഗും ഈസ്റ്റ് ബംഗാള്‍ വിടാന്‍ സാധ്യതയുണ്ട്.

നേരത്തെ ഐഎസ്എല്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രമുഖ ഇന്ത്യന്‍ താരങ്ങളെയൊക്കെ ഈസ്റ്റ് ബംഗാള്‍ സ്വന്താക്കിയിരുന്നു. മലയാളി താരങ്ങളായ സികെ വിനീത്, റിനോ ആന്റോ, അനസ് എടത്തൊടിക തുടങ്ങിവരെയെല്ലാം ഈസ്റ്റ് ബംഗാള്‍ ഇതിനോടകം ടീമിലെത്തിച്ചിട്ടുണ്ട്. ഐഎസ്എല്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ ഈ താരങ്ങളുടെ കരിയറും പ്രതിസന്ധിയിലായേക്കും.

You Might Also Like