ഡ്യൂറന്റ് കപ്പ്: തകര്‍പ്പന്‍ ജയം,കേരള ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ആര്‍മി ഗ്രീന്‍ എഫ്സിയെ രണ്ട് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടറിലേക്ക്. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ ഏഴ് പോയിന്റുമായി രണ്ടാമതെത്തി ബ്ലാസ്റ്റേഴ്സ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുഹമ്മദ് അയ്മെനും അരിത്ര ദാസുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്.

ആര്‍മി ഗ്രീനിനെതിരെയും കേരള ബ്ലാസ്റ്റേഴ്സ് മാറ്റംവരുത്തിയില്ല. സച്ചിന്‍ സുരേഷ്, എച്ച് മര്‍വാന്‍, തേജസ് കൃഷ്ണ, പി ടി ബാസിത്, അരിത്ര ദാസ്, മുഹമ്മദ് അസ്ഹര്‍, വിബിന്‍ മോഹനന്‍, ഗൗരവ്, മുഹമ്മദ് അയ്മെന്‍, റോഷന്‍ ഗിഗി, മുഹമ്മദ് അജ്സല്‍ എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ തുടര്‍ന്നു. ആര്‍മി ഗ്രീന്‍ എഫ്ടിക്കായി പുയിയ, നിതിന്‍, സൗഭാഗ്യന്‍, സോച്ചിന്‍, പി സി ലല്ലാംകിമ, അലന്‍, ഗൗതം, വികാസ്, ആല്‍ബിയന്‍ ജോസ്, ചബിന്‍ റബ, സെബിന്‍ എന്നിവരും കളത്തിലെത്തി.

കളിയുടെ തുടക്കത്തില്‍തന്നെ ബ്ലാസ്റ്റേഴ്സ് മുന്‍തൂക്കം നേടി. പത്താം മിനിറ്റില്‍ കോര്‍ണര്‍ കിട്ടി. എന്നാല്‍ ബ്ലാസ്റ്റേഴ്സിന് മുതാലക്കാനായില്ല. പിന്നാലെ അയ്മെന്റെ ഷോട്ട് ആര്‍മി പ്രതിരോധം തടഞ്ഞു. ഇരുപത്തിണ്ടാം മിനിറ്റില്‍ ആര്‍മി ഗ്രീനിന്റെ പ്രത്യാക്രമണം തേജസ് തടഞ്ഞു. 25ാം മിനിറ്റിലായിരുന്നു അയ്മെന്റെ മനോഹര ഗോള്‍ എത്തിയത്. ബോക്സിന് പുറത്തുനിന്നുള്ള അയ്മെന്റെ ഷോട്ട് ആര്‍മിന്‍ ഗ്രീന്‍ വല തകര്‍ത്തു. ടൂര്‍ണമെന്റില്‍ അയ്മെന്റെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് മുന്നേറ്റം മികച്ചുനിന്നു. ആര്‍മി ഗ്രീനിന്റെ പ്രത്യാക്രമണങ്ങളെ ബ്ലാസ്റ്റേഴ്സ് കൃത്യമായി പ്രതിരോധിക്കുകയും ചെയ്തു. ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പ്രകടനവും നിര്‍ണായകമായി. 41ാം മിനിറ്റില്‍ ബോക്സില്‍ അനാവശ്യമായി വീണതിന് ആര്‍മി ഗ്രീന്‍ ക്യാപ്റ്റന്‍ ലല്ലാംകിമയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് വീശി.ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മറ്റൊരു മനോഹര ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് വര്‍ധിപ്പിച്ചത്. പ്രത്യാക്രമണത്തില്‍നിന്നായിരുന്നു തുടക്കം. ഇടതുവശം ചേര്‍ന്നുള്ള മുന്നേറ്റം. പന്ത് അരിത്രയുടെ കാലില്‍. ഇടതുവശത്തിലൂടെ അരിത്ര മുന്നേറി ബോക്സില്‍ കടന്നു. ക്രോസ് പ്രതീക്ഷിച്ച ആര്‍മി ഗ്രീന്‍ പ്രതിരോധത്തെ അമ്പരിപ്പിച്ച് അരിത്ര നെടുങ്കന്‍ ഷോട്ട് പായിച്ചു. പന്ത് വലയിലേക്ക് തുളഞ്ഞിറങ്ങി. രണ്ട് ഗോള്‍ ലീഡുമായി ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.

പ്രതിരോധം കടുപ്പിച്ചായിരുന്നു രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. ആര്‍മിന്‍ ഗ്രീന്‍ മുന്നേറ്റത്തിന് പഴുതുകള്‍ നല്‍കിയില്ല. 58ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആര്‍മി ഗ്രീന്‍ ഗോള്‍മുഖം ആക്രമിച്ചു. വിബിന്റെ ലോങ് റേഞ്ച് ഷോട്ട് ഗ്രീന്‍ ഗോള്‍ കീപ്പര്‍ പുയിയ തട്ടിയകറ്റി. പന്ത് അജ്സലിന്റെ കാലില്‍ കിട്ടി. അജ്സലിന്റെ ഷോട്ടും പുയിയ തടഞ്ഞു. പിന്നാലെ മറ്റൊരു ആക്രമണവും ബ്ലാസ്റ്റേഴ്സ് നടത്തി. ഇക്കുറിയും അജ്സലിനെ ഗോള്‍ കീപ്പര്‍ തടയുകയായിരുന്നു. 72ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മനോഹര നീക്കംകണ്ടു. വലതുവശത്തുനിന്നുള്ള റോഷന്റെ മിന്നുന്ന ക്രോസില്‍ അയ്മെന്‍ കാല്‍വച്ചെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു. 75ാം മിനിറ്റില്‍ അരിത്രയുടെ പാസില്‍ അജ്സല്‍ ശക്തമായി അടിപായിച്ചെങ്കിലും ഗോള്‍ കീപ്പര്‍ തടഞ്ഞു. പിന്നാലെ ആര്‍മി ഗ്രീനിന്റെ കടുത്ത പ്രത്യാക്രമണം. സോമേഷിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റ താരത്തിന്റെ നീക്കത്തെ സച്ചിന്‍ സുരേഷ് സമര്‍ഥമായി തടഞ്ഞു. ഗ്രീനിന്റെ എല്ലാ മുന്നേറ്റങ്ങളെയും പ്രതിരോധം ചെറുത്തു. ഇതോടെ ബ്ലാസ്റ്റേഴ്സ് ജയമുറപ്പാക്കി. മൂന്നാമതുള്ള ആര്‍മി ഗ്രീനിന് ഒഡീഷ എഫ്സിയുമായി ഒരു കളി ബാക്കിയുണ്ട്.

You Might Also Like