കോബ്രാ ഡാന്‍സിനായി ഒരുങ്ങിയ കടുവകളുടെ നെഞ്ചുതകര്‍ത്താണ് അവന്‍ അവതരിച്ചത്, രണ്ടാമൂഴക്കാരന്റെ പ്രതികാരം

സുരേഷ് വാരിയത്ത്

അപ്രതീക്ഷിതമായി വന്ന കനത്ത ഇടിയും മഴയും കേരള തീരത്തെ മുഴുവന്‍ കുളിര്‍പ്പിച്ച രാവില്‍ , പക്ഷേ അങ്ങകലെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ഡ്രസ്സിങ്ങ് റൂമില്‍ രാത്രി പത്തര മണിയോടടുപ്പിച്ച് ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുകയായിരുന്നു. നിദാഹാസ് ട്രോഫിയുടെ ഫൈനലില്‍, രണ്ട് ഓവര്‍ കൂടി കഴിഞ്ഞാല്‍ ഒരുപക്ഷേ, അല്ല ഏറെക്കുറെ ബംഗ്ലാദേശിന്റെ ആ കോബ്രാ ഡാന്‍സ് കാണാം. കൂട്ടത്തില്‍ തല താഴ്ത്തി മടങ്ങുന്ന രണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേയും, കൂടെ നിരാശരായ ആരാധകരെയും…..

മുസ്താഫിസുര്‍ റഹ്മാന്‍ എറിഞ്ഞ പതിനെട്ടാം ഓവര്‍ അത്രയേറെ നാശം വിതച്ചിരിക്കുന്നു. തുടക്കക്കാരന്‍ വിജയ് ശങ്കറിന്റെ പരിഭ്രമം മുതലാക്കി അയാള്‍ ആദ്യ നാലു പന്തും റണ്‍ വഴങ്ങാതെ തകര്‍ത്തെറിഞ്ഞു. ഓരോ ഡോട്ട്ബാളും പ്രോത്സാഹിപ്പിച്ച് മുന്‍ കാപ്റ്റന്‍മാരായ മുഷ്ഫിക്കര്‍ റഹിമും മഹ്മുദുള്ളയും ക്യാപ്റ്റന്‍ ഷക്കീബും ഫീല്‍ഡില്‍ നിറഞ്ഞു നില്‍ക്കുന്നു. അഞ്ചാം പന്തില്‍ സ്‌ട്രൈക്ക് മാറ്റിയതിന് ഒരു പക്ഷേ ഇന്ത്യന്‍ ടീം വിജയ് ശങ്കറിനേക്കാളേറെ മുസ്താഫിസ് നോട് നന്ദി പറഞ്ഞിട്ടുണ്ടാവും. 13 പന്തില്‍ ജയിക്കാന്‍ 33 എന്ന , തോല്‍വി ഉറപ്പായ ഘട്ടത്തില്‍ അടുത്ത രണ്ടോവര്‍ നേരിടാന്‍ ദിനേഷ് കാര്‍ത്തികിന് അവസരം കൊടുത്തതിന്.

എന്തായിരിക്കും ക്രീസില്‍ വന്നയുടന്‍ തല താഴ്ത്തി ഇരുന്ന് അയാള്‍ ചിന്തിച്ചത്? എന്തു സമ്മര്‍ദ്ദമായിരിക്കും അയാളുടെ സിരകളിലൂടെയും തലച്ചോറിലൂടെയും ഓടിയത്? പതിനാലു വര്‍ഷം കാത്തിരുന്ന അവസരം ഇതാണെന്നോ? ഈ 12 പന്തുകള്‍ തന്നെ രാജ്യത്തിന്റെ വീരനായകന്‍ ആക്കിയേക്കാമെന്നോ? ധോണിക്കു പിന്നില്‍ എന്നും രണ്ടാമൂഴം കാത്തു നിന്ന പതിന്നാലു വര്‍ഷങ്ങളുടെ ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവാം ആ മനസ്സില്‍. അവിശ്വസനീയമായത് സംഭവിപ്പിക്കാനുള്ള ധൈര്യം സംഭരിക്കുകയായിരിക്കാം അയാളപ്പോള്‍.

19ാം ഓവറില്‍ സൗമ്യ സര്‍ക്കാറിനോ മെഹദി ഹസനോ പന്ത് കൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ ചിത്രം മാറുമായിരുന്നു. പരിചയ സമ്പന്നനായ റൂബെല്‍ ഹൊസൈന്‍ മിക്കവാറും ബംഗ്ലാദേശ് വിജയം അവസാന ഓവറില്‍ ഉറപ്പിച്ചേനെ. എന്നാല്‍ ക്യാപ്റ്റന്‍ ഷക്കീബ് 19ാം ഓവര്‍ റൂബെലിനെ ഏല്‍പ്പിച്ചപ്പോള്‍ കളി കാര്‍ത്തിക്കിന്റെ വരുതിയിലാവുകയായിരുന്നു.

20ാം ഓവര്‍, അവസാന പന്ത്, അഞ്ചു റണ്‍ ജയിക്കാന്‍. തനിക്ക് ഒരു വയസ്സ് മാത്രമുള്ള കാലത്ത് ഷാര്‍ജ കപ്പിന്റെ ഫൈനലില്‍ ഇതേ അവസ്ഥയില്‍ പാക്കിസ്ഥാന്‍കാരന്‍ ഒരു ജാവേദ് മിയാന്‍ദാദ് ഇന്ത്യയുടെ ചേതന്‍ ശര്‍മയെ സ്റ്റേഡിയത്തിന് പുറത്തേക്ക് പായിച്ചത് കാര്‍ത്തിക് മനസ്സിലോര്‍ത്തോ? അറിയില്ല. എന്തായാലും പാര്‍ട് ടൈം ബൗളറായ സൗമ്യ സര്‍ക്കാര്‍ ചേതന്‍ ശര്‍മയെ ഓര്‍ത്തു കാണും… ആ പന്ത് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നും പാഞ്ഞത് ഇരമ്പിയാര്‍ക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്കിടയിലേക്കായിരുന്നു.

ഇതിനായിരിക്കാം ഈ രണ്ടാമൂഴക്കാരന്‍ കാത്തിരുന്നത്. അയാള്‍ക്ക് കയ്യടിക്കാന്‍ സെലിബ്രിറ്റിയാണെങ്കിലും ദീപിക പള്ളിക്കല്‍ ഉണ്ടാവില്ല. ട്രോളുകളാല്‍ അയാള്‍ മഹാനാക്കപ്പെട്ടേക്കില്ല… പക്ഷേ, ഇറങ്ങുന്ന സമയത്ത് കോച്ച് പറഞ്ഞ വാക്കുകള്‍ അക്ഷരം പ്രതി ഗ്രൗണ്ടില്‍ നടപ്പാക്കി …12 balls, 34 runs…….

Well done man.. well done DK.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like