ഇനിയെന്താണ് ചെയ്യേണ്ടതെന്ന് കോഹ്ലി പറഞ്ഞിട്ടുണ്ട്, മലയാളി താരത്തിന്റെ വെളിപ്പെടുത്തല്‍

ആദ്യ ഐപിഎല്ലില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് എമേജിംഗ് പ്ലെയറിനുളള അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. കോഹ്ലിയുടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി കളിച്ച ദേവ്ദത്ത് 15 കളിയില്‍ നിന്ന് 473 റണ്‍സ് ആണ് അടിച്ചെടുത്തത്. ഇതോടെ അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡും ദേവ്ദത്ത് മറികടന്നു.

എന്നാല്‍ ഈ നേട്ടത്തിലും അമിത ആഹ്ലാദം പ്രകടിപ്പിക്കാന്‍ ദേവ് ദത്ത് തയ്യാറല്ല. അതിന് കാരണം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നല്‍കിയ ഉപദേശമാണ്.

വിജയങ്ങളില്‍ ഭ്രമിക്കരുത് എന്നാണ് വിരാട് കോഹ്ലി ദേവ്ദത്തിന് നല്‍കിയിരിക്കുന്ന ഉപദേശം. ദേവ്ദത്ത് പടിക്കല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എങ്ങനെ ഇന്നിങ്‌സ് പടുത്തുയര്‍ത്തണം എന്നതില്‍ കോഹ്ലി തന്നെ ഒരുപാട് സഹായിച്ചിരുന്നതായും ദേവ്ദത്ത് പറഞ്ഞു.

എനിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഒരുപാട് കാര്യങ്ങളില്‍ എനിക്ക് മെച്ചപ്പെടാനുമുണ്ട്. ഇത് തുടക്കം മാത്രമാണ്. ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നതില്‍ ഉള്‍പ്പെടെ കോഹ്ലി എന്നെ സഹായിച്ചു. കഠിനാധ്വാനം തുടരാനും, വിജയങ്ങളില്‍ ഭ്രമിക്കരുത് എന്നുമാണ് കോഹ്ലി എന്നോട് പറഞ്ഞത്. മുന്‍പോട്ട് പോവാനായും, കൂടുതല്‍ മികവിലേക്ക് എത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കാനും കോഹ് ലി പറഞ്ഞു. അതാണ് ഞാന്‍ ചെയ്യാന്‍ പോവുന്നത്’ ദേവ്ദത്ത് പടിക്കല്‍ പറഞ്ഞു.

ആസ്വദിച്ച് കളിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ടതില്ല. കാരണം ശരിയായ സമയത്ത് അതെല്ലാം സംഭവിക്കും. ചുറ്റുമുള്ള മുതിര്‍ന്ന കളിക്കാരില്‍ നിന്ന് എനിക്ക് ഒരുപാട് പഠിക്കാന്‍ സാധിച്ചു. പല സാഹചര്യങ്ങളിലും എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച എന്റെ പല ചിന്താഗതികളും ഇതിലൂടെ മാറ്റാനായി. മുതിര്‍ന്ന താരങ്ങള്‍ ടൂര്‍ണമെന്റില്‍ ഉടനീളം ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. ഫലം എന്ത് എന്നത് അവരെ ബാധിക്കുന്നില്ല. ആ പ്രക്രfയയില്‍ ഉറച്ച് നിന്നാണ് മുതിര്‍ന്ന താരങ്ങള്‍ മുന്‍പോട്ട് പോവുന്നത് എന്നും ദേവ്ദത്ത് പടിക്കല്‍ പറഞ്ഞു.

You Might Also Like