ഗ്രൗണ്ട് വിടാമെന്ന് അമ്പയര്‍, കളിക്കാനാണ് വന്നത് കളിച്ചിട്ടേ പോകുവെന്ന് രഹാന, വെളിപ്പെടുത്തി സിറാജ്

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് വംശീയാധിക്ഷേപം നേരിട്ട സംഭവം ഏറെ വിവാദമായിരുന്നല്ലോ. മൂന്നാം ടെസ്റ്റിനും നാലാം ടെസ്റ്റിനുമിടയിലാണ് കാണികള്‍ സിറാജിനേയും ജസ്പ്രിത് ഭുംറയേയും എല്ലാം വംശീയമായി അധിക്ഷേപിച്ചത്.

ഇതോടെ വംശീയാധിക്ഷേപം നടത്തിയ ആറ് കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയശേഷമായിരുന്നു പിന്നീട് മത്സരം തുടര്‍ന്നത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പു പറയുകയും ചെയ്തിരുന്നു.

എന്നാല്‍ അന്ന് നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിറാജിപ്പോള്‍. ‘എന്നെ ചില കാണികള്‍ തവിട്ട് നിറമുള്ള കുരങ്ങനെന്ന് വിളിച്ചു. കളിക്കാരനെന്ന നിലയില്‍ ഇക്കാര്യം ഞാനെന്റെ ക്യാപ്റ്റനെ അറിയിച്ചു. അദ്ദേഹം അത് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരായ പോള്‍ റീഫലിന്റെയും പോള്‍ വില്‍സണിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. എനിക്ക് നീതി ലഭിച്ചോ എന്നത് വിഷയമല്ല. ഇത്തരമൊരു സംഭവം ഉണ്ടാകുമ്പോള്‍ അത് ക്യാപ്റ്റന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നത് എന്റെ കടമയാണ്’ സിറാജ് പറഞ്ഞു.

‘അമ്പയര്‍മാര്‍ ഞങ്ങളോട് വേണമെങ്കില്‍ നിങ്ങള്‍ക്ക് കളി മതിയാക്കി ഗ്രൗണ്ട് വിടാമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ കളിക്കാനാണ് വന്നതെന്നും ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ കളിച്ചിട്ടേ പോവു എന്നും അമ്പയര്‍മാരെ അറിയിച്ചു. മോശമായി പെരുമാറുന്ന കാണികളെ നിയന്ത്രിക്കണമെന്നും രഹാനെ ആവശ്യപ്പെട്ടു’ സിറാജ് കൂട്ടിചേര്‍ത്തു.

കാണികളുടെ മോശം പെരുമാറ്റം തന്റെ പോരാട്ടവീര്യം ഉയര്‍ത്തുകയാണ് ചെയ്തയെന്നും സിറാജ് പറയുന്നു.

ഓസ്‌ട്രേലിയയില്‍ നേരിട്ട അധിക്ഷേപങ്ങള്‍ എന്നെ മാനസികമായി കരുത്തനാക്കി. അതൊന്നും തന്റെ കളിയെ ബാധിക്കാന്‍ താന്‍ സമ്മതിച്ചില്ലെന്നും സിറാജ് വ്യക്തമാക്കി.

You Might Also Like