ഗെയില്‍ ബാറ്റെറിഞ്ഞപ്പോള്‍ ഹൃദയം പിടക്കാത്തവരുണ്ടോ? പിന്നില്‍ നിന്ന സഞ്ജു പോലും കരഞ്ഞിട്ടുണ്ടാകും

Image 3
CricketIPL

ഐപിഎല്ലില്‍ അവിസ്മരണീയമായൊരു മത്സരത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. എല്ലാവരും എഴുതിതള്ളി ആദ്യ മത്സരങ്ങളിലൊന്നും പഞ്ചാബ് ടീമിലേക്ക് പരിഗണിക്കാന്‍ പോലും കൂട്ടാക്കാത്ത 41 വയസ്സുകാരനായ ഗെയില്‍ ആരേയും അമ്പരപ്പിക്കും വിധം അസാമാന്യമായി തിരിച്ചുവന്നിരിക്കുന്നു.

ഒരു പുരുഷായുസ്സ് മുഴുവന്‍ ക്രിക്കറ്റ് കളിച്ച താരത്തെ എഴുതി തള്ളാന്‍ ഒരാള്‍ക്ക് സാധിക്കില്ലെന്നും താന്‍ യൂണിവേഴ്‌സല്‍ ബോസ് ആണെന്ന് തെളിയ്ക്കുന്ന ഇന്നിംഗ്‌സായിരുന്നു രാജസ്ഥാനെതിരെ നിര്‍ണ്ണായക മത്സരത്തില്‍ ഗെയില്‍ പുറത്തെടുത്തത്. എന്നാല്‍ സെഞ്ച്വറി തികയ്ക്കും മുമ്പ് നിര്‍ഭാഗ്യകരമായി പുറത്താകാനായിരുന്നു ഗെയിലിന്റെ വിധി. ഇതോടെ 63 പന്തില്‍ എട്ട് സിക്‌സും ആറ് ഫോറുമടക്കം 99 റണ്‍സായിരുന്നു ഗെയില്‍ നേടിയത്.

ജോഫ്ര ആര്‍ച്ചറുടെ അവസാന ഓവറില്‍ സെഞ്ച്വറിയിലേക്ക് നീങ്ങവെ കാലില്‍ തട്ടി പന്ത് സ്റ്റംമ്പില്‍ കൊണ്ടതോടെയാണ് ഗെയില്‍ പുറത്തായാത്. ഇതോടെ ഒരു നിമിഷം നിയന്ത്രണം വിട്ട ഗെയില്‍ സങ്കടം സഹിക്കാനാകാതെ ബാറ്റ് മൈതാനത്തേയ്ക്ക് എറിഞ്ഞത് ക്രിക്കറ്റ് പ്രേമികളെ വല്ലാത്തൊരു അവസ്ഥയിലേക്ക് തള്ളിയിട്ടു. എന്നാല്‍ നിയന്ത്രണം വീണ്ടെടുത്ത കരീബിയന്‍ താരം തന്റെ വിക്കറ്റെടുത്ത ആര്‍ച്ചര്‍ക്ക് കൈകൊടുത്താണ് ഗെയില്‍ മടങ്ങിയത്.

അര്‍ഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ട വേദനയ്ക്കിടയിലും താന്‍ യൂണിവേഴ്‌സല്‍ ബോസാണെന്ന് ഒരുക്കല്‍ കൂടി പ്രഖ്യാപിച്ച ശേഷമാണ് ഗെയില്‍ മൈതാനത്ത് നിന്നും മടങ്ങിയത്. തന്റെ ബാറ്റില്‍ ഹെല്‍മെറ്റ് കോര്‍ത്ത് ഗെയില്‍ പവലിയനിലേക്ക് നടന്നകന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത കാഴ്ച്ചയായി.

ഗെയിലിനെ കൂടാതെ ക്യാപ്റ്റന്‍ രാഹുല്‍ 46 റണ്‍സെടു്തു. ഇതുവരുടേയും മികവില്‍ 186 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന് പഞ്ചാബ് നല്‍കിയത്.