‘പൊറുക്കാത്ത’ പിഴവുകള്‍ വരുത്തി വരാനെ, റയലിനെ മലര്‍ത്തിയടിച്ച് സിറ്റി ക്വാര്‍ട്ടറില്‍

ചാമ്പ്യന്‍സ്ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. സിറ്റിയുടെ തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സിറ്റിയയുടെ വിജയം. ഇതോടെ ഇരുപാദങ്ങളിലൂമായി 4-2 എന്ന ആധികാരിക വിജയവുമായാണ് സിറ്റ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

സിറ്റിക്കു വേണ്ടി റഹിം സ്റ്റെര്‍ലിംഗും ഗബ്രിയേല്‍ ജീസസും ലക്ഷ്യം കണ്ട മത്സരത്തില്‍ റയലിനു വേണ്ടി കരിം ബെന്‍സിമയാണ് ഏക ഗോള്‍ നേടിയത്. തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച സിറ്റിക്കു ഒമ്പതാം മിനുട്ടില്‍ തന്നെ ലക്ഷ്യം കാണാന്‍ കഴിഞ്ഞത് റയല്‍ മാഡ്രിഡിനു വന്‍തിരിച്ചടിയായി.

പെനാല്‍റ്റി ബോക്‌സില്‍ വെച്ച് ഗബ്രിയേല്‍ ജീസസിന്റെ സമ്മര്‍ദ്ദത്തില്‍ റാഫേല്‍ വരാന്റെ വലിയൊരു പിഴവിലൂടെയാണ് സിറ്റി ഗോള്‍ നേടിയത്. വരാനില്‍ നിന്നും കിട്ടിയ പന്ത് റഹീം സ്റ്റെര്‍ലിങ്ങിന് മറിച്ചു നല്‍കിയത് എഡര്‍ മിലിറ്റാവോയുടെ രക്ഷപ്രവര്‍ത്തനത്തിനെയും മറികടന്നു വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്ഉണര്‍ന്നു കളിച്ച റയല്‍ മാഡ്രിഡ് കരിം ബെന്‍സിമയിലൂടെസമനിലപിടിച്ചത്മത്സരത്തിലേക്കുള്ള റയലിന്റെ തിരിച്ചു വരവിനു വഴിയൊരുക്കി.

28-ാം മിനുട്ടില്‍ റയലിന്റെ പ്രത്യാക്രമണത്തില്‍ യുവതാരം റോഡ്രിഗോ സിറ്റി പ്രതിരോധത്തെ മറികടന്നു വലതുവിങ്ങില്‍ നിന്നും പെനാല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ കരിം ബെന്‍സിമ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിലെ തിരിച്ചു വരവിനു ശേഷം മികച്ചു നിന്നത് റയല്‍ മാഡ്രിഡായിരുന്നു. എന്നാല്‍ 68-ാം മിനുട്ടില്‍ വീണ്ടും റാഫേല്‍ വരാന്റെ തന്നെ മറ്റൊരു അബദ്ധത്തില്‍ സിറ്റി നിര്‍ണായകമായ രണ്ടാം ഗോളും നേടിയത് റയലിനു തിരിച്ചടിയാവുകയായിരുന്നു.

സിറ്റി പ്രതിരോധമധ്യനിരതാരമായ റോഡ്രി ഉയര്‍ത്തിനല്‍കിയ പന്ത് വീണ്ടും ഗബ്രിയേല്‍ ജീസസിന്റെ തന്നെ സമ്മര്‍ദത്തിന് വഴങ്ങി റയല്‍ ഗോള്‍കീപ്പര്‍ തിബോട് കോര്‍ട്വക്കു തലകൊണ്ട് നല്‍കിയ പന്ത് ജീസസ് പിടിച്ചെടുത്തു വലയിലേക്ക് തട്ടിയിടുകയായിരുന്നു. രണ്ടാം ഗോള്‍ വീണതോടു കൂടി തകര്‍ന്ന റയല്‍ മാഡ്രിഡ് പുതിയ കളിക്കാരെ ഇറക്കി പരീക്ഷിച്ചുവെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.

റയല്‍ മാഡ്രിഡ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറുന്ന സിറ്റി മുന്നേറ്റത്തെ യാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. മൂന്നാം ഗോളിനുള്ള സാധ്യതകള്‍ നിരവധിയായിരുന്നുവെങ്കിലും സിറ്റിക്ക് ലക്ഷ്യം കണ്ടെത്താന്‍ കഴിയാതെ പോയത് രണ്ടു ഗോളില്‍ തന്നെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ രണ്ടു പാദത്തിലുമായി 4-2 എന്ന സ്‌കോര്‍ നിലയില്‍ മചെസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. 9 കീപാസ്സുകളോടെ സിറ്റിക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത് മധ്യനിരതാരം കെവിന്‍ ഡിബ്രൂയ്നെയാണ്.

 

 

 

You Might Also Like