താരങ്ങളെ റാഞ്ചികൊണ്ട് പോകുന്നു, പരാതിയുമായി സൂപ്പര്‍ കോച്ച്

Image 3
FootballISL

പരിശീലകരെന്ന നിലയില്‍ തങ്ങള്‍ അനുഭവിയ്ക്കുന്ന പ്രതിസന്ധി വെളിപ്പെടുത്തി ബംഗളൂരു കോച്ച് കാര്‍ലെസ് ക്വാഡ്രെറ്റ്. ഒരോ തവണയും കിരീട നേട്ടത്തിലെത്തുന്നതിന് പിന്നാലെ ടീമിലെ സൂപ്പര്‍ താരങ്ങളെ മറ്റ് ക്ലബുകള്‍ റാഞ്ചികൊണ്ട് പോകുന്നതാണ് വലിയ പ്രതിസന്ധിയെന്ന് ബംഗളൂരു കോച്ച് പറയുന്നു.

ഐലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്സി പരിശീലകന്‍ അക്ബര്‍ നവാസുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിയ്ക്കുകയായിരുന്നു ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിശീലകന്‍.

‘നന്നായി ജോലി ചെയ്യുമ്പോള്‍ നമ്മള്‍ നേരിടുന്ന ഒരു മോശം സംഗതി, നമ്മുടെ ടീം ഒരു മികച്ച നേട്ടം സ്വന്തമാക്കിയാല്‍ അടുത്ത നിമിഷം നിങ്ങളുടെ ടീമിലെ സൂപ്പര്‍താരങ്ങളെല്ലാം മറ്റൊരു ടീമിലേക്ക് കൂടുമാറും എന്നതാണ്. ചെന്നൈ സിറ്റിയ്ക്ക് സംഭവിച്ചത് എനിയ്ക്കറിയാം. നിങ്ങള്‍ മികച്ച ടീമുണ്ടാക്കുകയും ഐലീഗില്‍ കിരീടം നേടുകയും ചെയ്തു. എന്നാല്‍ അടുത്ത സീസണില്‍ മികച്ച താരങ്ങളെയെല്ലാം നിങ്ങള്‍ക്ക് നഷ്ടമായി. ഇത് ഈ ബിസിനസ്സിന്റെ ഭാഗമാണ് എന്നത് മാത്രമാണ് ആശ്വസിക്കാനുളള ന്യായം’ ബംഗളൂരു പരിശീലകന്‍ പറയുന്നു.

ഐഎസ്എല്ലിലെ പ്ലേഓഫ് സിസ്റ്റത്തേയും കാര്‍ലെസ് വിമര്‍ശിച്ചു. പ്ലേഓഫില്‍ നാലാമതെത്തുന്ന ടീമിനും മൂന്ന മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ഐഎസ്എല്‍ കിരീടം നേടാനാകുന്നത് നീതികരിക്കാനാകാത്തതാണെന്നാണ് കാര്‍ലെസിന്റെ നിരീക്ഷണം. ഐഎസ്എല്ലില്‍
ലീഗിലും പ്ലേഓഫിലും ഒന്നാമതതെത്താനായത് ബംഗളൂരു എഫ്സിയ്ക്ക് മാത്രമാണെന്നും കാര്‍ലെസ് പറയുന്നു.

‘ലീഗില്‍ അവസാനം വരെ ഏഴോ ആറോ പൊസിഷനില്‍ നില്‍ക്കുന്ന ടീമിനും അവസാന മത്സരത്തിലെ വിജയം കൊണ്ട് പ്ലേഓഫ് കളിയ്ക്കാന്‍ നാലാം സ്ഥാനത്ത് എത്താന്‍ കഴിയും. എന്നിട്ട് അടുത്ത മൂന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ അവര്‍ കിരീട വിജയിയും ആയേക്കും. ഐഎസ്എല്‍ ആറ് സീസണുകള്‍ പിന്നിടുമ്പോല്‍ ബംഗളൂരു എഫ്സിയ്ക്ക് മാത്രമാണ് ലീഗിലും പ്ലേഓഫിലും വിജയിക്കാനായത്. മറ്റ് അഞ്ച് സീസണിലും അങ്ങനെയല്ല സംഭവിച്ചത്’ കാര്‍ലോസ് പറയുന്നു.

ഐഎസ്എല്ലില്‍ 2017-18 സീസണിലാണ് ബംഗളൂരു എഫ്സി അരങ്ങേറിയത്. ആ സീസണില്‍ ലീഗില്‍ ഒന്നാമതെത്തിയപ്പോള്‍ പ്ലേഓഫില്‍ ഫൈനലില്‍ തോല്‍ക്കുകയായിരന്നു. എന്നാല്‍ 2018-19 സീസണില്‍ ലീഗിലും പ്ലേ ഓഫിലും വിജയിക്കാന്‍ ബംഗളൂരുവിന് ആയിരുന്നു. ഇതാണ് ബംഗളൂരു പരിശീലകന്‍ സൂചിപ്പിയ്ക്കുന്നത്.