ഒടുവില്‍ മൈതാനത്ത് പന്തുരുണ്ടു, ഡോര്‍ട്മുണ്ടിന് കൂറ്റന്‍ ജയം

കൊവിഡ് 19 ബാധ മൂലം സ്തംഭിച്ച ഫുട്‌ബോള്‍ മൈതാനത്ത് 100 ദിവസങ്ങള്‍ക്കിപ്പിറം വീണ്ടും പന്തുരുണ്ട്. ജര്‍മ്മന്‍ ബുണ്ടസ് ലീഗയില്‍ ആണ് വീണ്ടും ടീമുകള്‍ മൈതാനത്തിറങ്ങിയത്. കാണികളില്ലാതെയായിരുന്നു മത്സരം.

ആദ്യ മത്സരത്തില്‍ കിരീടം ലക്ഷ്യം വക്കുന്ന ആര്‍.ബി ലെപ്‌സിഗിന് സമനിലയില്‍ കുരുങ്ങി. നിലവില്‍ ലീഗില്‍ ഏഴാം സ്ഥാനത്ത് ഉള്ള ഫ്രയ്ബര്‍ഗ് ആണ് റെഡ് ബുള്‍ അറീനയില്‍ ലെപ്‌സിഗിനെ 1-1 നു സമനിലയില്‍ തളച്ചത്. 34 മിനിറ്റില്‍ ഫ്രയ്ബര്‍ഗ് ആണ് ആദ്യ ഗോള്‍ നേടിയത്. ഫ്രയ്ബര്‍ഗിനായി മാനുവല്‍ ഗില്‍ഡിന്റെ ഇടത് കാലന്‍ അടി ഗോള്‍ വലതുളയ്ക്കുകയായിരുന്നു.

77ാം മിനിറ്റിവാണ് ആര്‍.ബി ലെപ്‌സിഗിന്റെ മറുപടി ഗോളെത്തിയത്. കെവിന്‍ കാമ്പലിന്റെ ക്രോസില്‍ മികച്ച ഒരു ഹെഡറിലൂടെ ക്യാപ്റ്റന്‍ ആയി അരങ്ങേറിയ ആദ്യ മത്സരത്തില്‍ യൂസഫ് പൗള്‍സന്‍ ലെപ്‌സിഗിന് സമനില സമ്മാനിച്ചു. പൗള്‍സന്റെ സീസണിലെ നാലാം ഗോള്‍ ആയിരുന്നു ഇത്. നിലവില്‍ 50 പോയിന്റ് ഉള്ള ലെപ്‌സിഗ് ലീഗില്‍ നാലാമതും 39 പോയിന്റുകള്‍ ഉള്ള ഫ്രയ്ബര്‍ഗ് ഏഴാമതും ആണ്.

മറ്റൊരു മത്സരത്തില്‍ ഡാര്‍ബി പോരാട്ടത്തില്‍ ഷാള്‍ക്കെയ്‌ക്കെതിരെ ബൊറൂസിയ ഡോര്‍ട്മുണ്ട് കൂറ്റന്‍ ജയം സ്വന്തമാക്കി. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഡോര്‍ട്മുണ്ടിന്റെ വിജയം. ഡോര്‍ട്മുണ്ടിനായി ഗുറേറോ ഇരട്ട ഗോള്‍ നേടിയപ്പെള്‍ ഹാളണ്ട്, ഹസാര്‍ഡ് എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ഹാളണ്ടിന്റെ ഡോര്‍ട്മുണ്ടിനായുള്ള പത്താം ലീഗ് ഗോളായിരുന്നു ഇത്. ഇതോടെ 26 മത്സരത്തില്‍ 54 പോയന്റുമായി ഡോര്‍ട്മുണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 55 പോയന്റുമായി ബയേണാണ് ഒന്നാം സ്ഥാനത്ത്.

You Might Also Like