റഫറിയിംഗിനെതിരെ പൊട്ടിത്തെറിച്ച് ബംഗളൂരു എഫ്‌സിയും, ബ്ലാസ്‌റ്റേഴ്‌സിന് ചിരിയടക്കാനാകുന്നില്ല

ഐ എസ് എല്ലില്‍ ഫൈനലില്‍ തോറ്റതിന് ശേഷം റഫറിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗളൂരു എഫ് സി ഉടമ പാര്‍ഥ് ജിന്‍ഡാല്‍. പ്രധാന മത്സരങ്ങളില്‍ റഫറിമാരുടെ തീരുമാനം കളിയെ പ്രതികൂലമായി ബാധിച്ചെന്നും ഐ എസ് എല്ലില്‍ വാര്‍ സംവിധാനം നിര്‍ബന്ധമായും നടപ്പാക്കണമെന്നും പാര്‍ഥ് ജിന്‍ഡാല്‍ ആവശ്യപ്പെട്ടു.

ഫൈനലില്‍ റഫറിയുടെ ചിലതീരുമാനങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നുവെന്നും ബംഗളൂരു ടീം ഉടമ പറഞ്ഞു. ഫൈനലില്‍ എ ടി കെക്ക് അനുകൂലമായി റഫറി വിധിച്ച രണ്ടാമത്തെ പെനല്‍റ്റിക്കെതിരെ ആണ് പാര്‍ത്ഥ് ജിന്‍ഡാലിന്റെ വിമര്‍ശനം.

നംഗ്യാല്‍ ഭൂട്ടിയയെ ബോക്‌സില്‍ പാബ്ലോ പെരസ് വീഴ്ത്തിയതിനായിരുന്നു റഫറി എടികെക്ക് അനുകൂലമായി പെനല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത പെട്രറ്റോസ് അത് ഗോളാക്കി മാറ്റുകയും ചെയ്തു. ഇതോടെ സമനില പിടിച്ച എ ടി കെ പിന്നീടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ചാമ്പ്യന്‍മാരായി.

പാര്‍ത്ഥ് ജിന്‍ഡാലിന്റെ ട്വീറ്റിന് താഴെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് മറുപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. പൊട്ടനെ ചട്ടി ചതിച്ചാല്‍ ചട്ടിയെ ദൈവം ചതിക്കും എന്നൊക്കയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

ഐ എസ് എല്‍ പ്ലേ ഓഫില്‍ റഫറി അനുവദിച്ച വിവാദ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു ജയിച്ച് സെമിയിലെത്തിയത്. ഇതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്.

You Might Also Like