ബാഴ്‌സ പ്രസിഡന്റിനെതിരെ അഴിമതി ആരോപണം, അന്വേഷണമാരംഭിച്ച് കാറ്റാലൻ പോലീസ്.

ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യുവിനു ഇപ്പോൾ ത്രിശങ്കു സ്വർഗത്തിൽ പെട്ട അവസ്ഥയാണുള്ളത്. ചാമ്പ്യൻസ് ലീഗിലെ എട്ടു ഗോളിന്റെ നാണംകെട്ട തോൽവിയും തുടർന്നുണ്ടായ മെസിയുടെ ട്രാൻസ്ഫർ ഗാഥയെല്ലാം ഏറെ തലവേദന ഉണ്ടാക്കിയത് ബർതോമ്യുവിനായിരുന്നു. മെസി ക്ലബ് വിട്ടാൽ ഒരുപക്ഷെ ബർതോമ്യുവിന്റെ പ്രസിഡന്റ്‌ സ്ഥാനം വരെ നഷ്ടമാകുന്നത് വരെയെത്തിയ അവസ്ഥായാണുണ്ടായിരുന്നത്

എന്നാലിപ്പോൾ മെസിയുടെ പ്രശ്നം ഏകദേശം പരിഹരിച്ച മട്ടാണ്. ഈ വരുന്ന ഒരു സീസൺ കൂടി മെസി ബാഴ്സയിൽ തുടരുമെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇതിനിടെ പ്രസിഡന്റിന് തിരിച്ചടിയായി കൊണ്ട് പുതിയ അഴിമതി കേസ് പുറത്തു വന്നിരിക്കുകയാണ്.

ബാഴ്സ ബോർഡും പ്രസിഡന്റുമടങ്ങിയ സംഘമാണ് പുതിയ അഴിമതി ആരോപണത്തിൽ പ്രതികളെന്നാണ് വിവരം. സ്പാനിഷ് മാധ്യമമായ എൽ മുണ്ടോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബാഴ്സലോണയുടെ സോഷ്യൽ മീഡിയ വർക്കുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ബർതോമ്യുവിനെതിരെ കറ്റാലൻ പോലീസ് അന്വേഷണം ആരംഭിച്ചതായും എൽ മുണ്ടോ റിപ്പോർട്ട്‌ ചെയ്യുന്നു. ബാഴ്സലോണയുടെ പൊതുജനസമ്പർക്കത്തിനും സോഷ്യൽ മീഡിയ വിഭാഗം കൈകാര്യം ചെയ്യാൻ വേണ്ടിയും പതിമൂന്ന് വിഭാഗക്കാരെ ബാഴ്സ ബോർഡും പ്രസിഡന്റും നിയമിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇവർക്ക് പണമായി നൽകിയത് അനുവദിച്ചതിലും 600 ശതമാനം കൂടുതലാണെന്നതാണ് ബർതോമ്യുക്കെതിരെയുള്ള ആരോപണം. ഈ വിവരങ്ങളാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. സാമ്പത്തികപരമായ ഇടപാടുകളിലെ അപാകതകൾ തന്നെയാണ് ബർതോമ്യുവിനെതിരെയുള്ള ആരോപണം. കൂടുതൽ അന്വേഷണങ്ങൾ ഇതിനു പിറകെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

You Might Also Like