അഫ്ഗാന് മുന്നില്‍ അപമാനിക്കപ്പെടുമോ, വിറച്ച് കടുവകള്‍

ഏഷ്യ കപ്പില്‍ അഫ്ഗാനെ നേരിടാന്‍ ഒരുങ്ങുന്ന ബംഗ്ലാദേശ് ടീം സത്യത്തില്‍ വലിയ ആശങ്കകളോടെയാണ് കളത്തിലിറങ്ങുന്നത്. ലോകക്രിക്കറ്റില്‍ വലിയ ശക്തിയാകാമെന്ന മോഹം എന്നും ഉള്ളില്‍ സൂക്ഷിക്കുന്ന ബംഗ്ലാദേശ് അഫ്ഗാന്‍ അട്ടിമറിക്കപ്പെടുമോയെന്ന ഭീതി ശരിയ്ക്കും വേട്ടയാടുന്നത്. ഷാര്‍ജയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

അഫ്ഗാനിസ്ഥാന്‍ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചിരുന്നു. അതിനാല്‍ തന്നെ അഫ്ഗാനെ നേരിടുമ്പോള്‍ വലിയ മുന്നൊരുക്കം തന്നെ വേണമെന്നാണ് ബംഗ്ലാദേശ് കരുതുന്നത്. ബംഗ്ലാദേശ് ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസനും അഫ്ഗാനെ മുഹമ്മദ് നബിയുമാണ് നയിക്കുന്നത്.

ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ പവര്‍പ്ലേയില്‍ 83 റണ്‍സടിച്ച് അതിവേഗം വിജയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പവര്‍പ്ലേക്ക് പിന്നാലെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും(18 പന്തില്‍ 40) വിജയത്തിനരികെ ഇബ്രാഹിം സര്‍ദ്രാനെയും(15) നഷ്ടമായെങ്കിലും അഫ്ഗാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 59 പന്തുകള്‍ ബാക്കിനിര്‍ത്തി ലക്ഷ്യത്തിലെത്തി. 28 പന്തില്‍ 37 റണ്‍സുമായി ഹസ്രത്തുള്ള സാസായിയും ഒരു റണ്ണുമായി നജീബുള്ള സര്‍ദ്രാനും പുറത്താകാതെ നിന്നു. സ്‌കോര്‍ ശ്രീലങ്ക 19.4 ഓവറില്‍ 105ന് ഓള്‍ഔട്ട്, അഫ്ഗാനിസ്ഥാന്‍ ഓവറില്‍ 10.1 ഓവറില്‍ 106-2.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലങ്ക 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 38 റണ്‍സെടുത്ത ഭാനുക രജപക്‌സയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. അഫ്ഗാനുവേണ്ടി ഫസലുളള ഫാറൂഖി 3.4 ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി നാലോവറില്‍ 14 റണ്‍സിനും മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 24 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സാധ്യതാ ഇലവനുകള്‍

ബംഗ്ലാദേശ്: മുഹമ്മദ് നൈം, അനാമുല്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്‍(ക്യാപ്റ്റന്‍), ആഫിഫ് ഹൊസൈന്‍, മുഷ്ഫീഖുര്‍ റഹീം(വിക്കറ്റ് കീപ്പര്‍), മഹമ്മദുള്ള, സാബിര്‍ റഹ്മാന്‍, മെഹിദി ഹസന്‍, മുഹമ്മദ് സൈഫുദ്ദീന്‍, നാസും അഹമ്മദ്, മുഷ്ഫീഖുര്‍ റഹ്മാന്‍.

അഫ്ഗാന്‍: ഹസ്രത്തുള്ള സസായ്, റഹ്മാനുള്ള ഗര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, നജീബുളള സദ്രാന്‍, കരീം ജാനത്ത്, മുഹമ്മദ് നബി(ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമറൈസി, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്മാന്‍, ഫസലാഖ് ഫറൂഖി.

 

You Might Also Like