അശ്വിനെതിരെ ഗുരുതര ആരോപണവുമായി പാക് സൂപ്പര്‍ താരം

ഇന്ത്യയുടെ സ്പിന്നര്‍ ആര്‍ അശ്വിനെതിരേ ഗുരുതര ആരോപണവുമായി പാകിസ്താന്റെ മുന്‍ സ്പിന്നര്‍ സഈദ് അജ്മല്‍. അശ്വിനെ മനപ്പൂര്‍വ്വമാണ് ക്രിക്കറ്റില്‍ നിന്നും കുറച്ച് കാലം മാറ്റി നിര്‍ത്തിയതെന്നും അല്ലെങ്കില്‍ അദ്ദേഹം ഐസിസിയുടെ വിലക്ക് നേരിടേണ്ടി വരുമായിരുന്നുവെന്നുമാണ് അജ്മലിന്റെ ആരോപണം. ബിസിസിഐയ്‌ക്കെതിരെയാണ് അജ്മലിന്റെ ആരോപണ മുന നീട്ടിവെക്കുന്നത്.
‘ആരോടും ചോദിക്കാതെ നിങ്ങള്‍ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും മാറ്റിക്കൊണ്ടിരിക്കുകയാണ്. എട്ടു വര്‍ഷം ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. എല്ലാ നിയമങ്ങളും എനിക്കും ബാധകമായിരുന്നു. ഈ സമയത്തു അശ്വിന്‍ ആറു മാസ ക്രിക്കറ്റിനു പുറത്തായിരുന്നു. എന്തുകൊണ്ടായിരുന്നു അത്? ഈ സമയത്ത് നിങ്ങള്‍ക്കു അയാളെ തിരുത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്, നിങ്ങളുടെ ബൗളറുടെ വിലക്ക് ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഒരു പാകിസ്താന്‍ ബൗളര്‍ക്കു വിലക്ക് വന്നാല്‍ അവര്‍ക്ക് അതു പ്രശ്നല്ല. പണത്തില്‍ മാത്രമാണ് അവരുടെ ശ്രദ്ധ’ അജ്മല്‍ തുറന്നടിച്ചു.
അജ്മല്‍ അരങ്ങേറി ഒരു വര്‍ഷത്തിനു ശേഷമാണ് അശ്വിന്‍ ഇന്ത്യക്കു വേണ്ടി ആദ്യ മല്‍സരം കളിക്കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ പിന്നീട് എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു.
2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനലില്‍ അജ്മലിന്റെ ബൗളിങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരേ ആദ്യം എല്‍ബിഡബ്ല്യു വിളിച്ചിരുന്നു. എന്നാല്‍ ഡിആര്‍എസിന്റെ സഹായം ഇന്ത്യ തേടിയതോടെ സച്ചിന്‍ രക്ഷപ്പെടുകയായിരുന്നു. അതു ഔട്ട് തന്നെയായിരുന്നുവെന്നാണ് അജ്മല്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്.
സച്ചിനെതിരേ ആദ്യം ഔട്ട് വിളിച്ച ഓണ്‍ഫീല്‍ഡ് അംപയര്‍ തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോഴും പ്രസ്താവന നല്‍കാന്‍ തയ്യാറായിരിക്കും. ഇതിന്റെ അര്‍ഥം വളരെ വ്യക്തവുമാണ്. ഡിആര്‍എസ് സ്വമേധയാ പരിശോധിക്കാന്‍ കഴിയും. ഏതു ഘട്ടത്തിലും നിങ്ങള്‍ത്തു ഇതു മാറ്റാനുമാവും. എനിക്കു അതേക്കുറിച്ച് അറിയില്ല, എങ്കിലും അന്നത്തെ എല്‍ബിഡബ്ല്യു ഏതെങ്കിലും അംപയര്‍ ഇന്ന് കാണുകയാണെങ്കില്‍ ബോള്‍ സ്റ്റംപില്‍ തന്നെ പതിക്കുമെന്ന് അദ്ദേഹം ചിന്തിക്കുകയും ഔട്ട് വിധിക്കുകയും ചെയ്യും. ആയിരക്കണക്കിന് ആളുകള്‍ എന്നോടു ഇതേക്കുറിച്ച് ചോദിച്ചിരുന്നു. തനിക്കു ഉത്തരമറിയില്ലെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു