കേന്ദ്ര സര്‍ക്കാരിന് പുറമെ ഇന്ത്യ-പാക് ടി20 ഉപേക്ഷിക്കണമെന്ന് ഉവൈസിയും

ജമ്മു കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ സൈനികരും സാധാരണക്കാരും കൊല ചെയ്യപ്പെടുമ്പോള്‍ പാകിസ്ഥാനുമായി ഇന്ത്യ ട്വന്റി ട്വന്റി കളിക്കാന്‍ പോവുകയാണോ എന്ന് അസദുദ്ദീന്‍ ഉവൈസി എംപി . ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മജ്‌ലിസ് പാര്‍ട്ടി നേതാവ് കേന്ദ്രത്തോട് ഇത് ചോദിച്ചത്.

”നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരില്‍ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവന്‍വെച്ച് പാകിസ്താന്‍ ‘ട്വന്റി ട്വന്റി’ കളിക്കുകയാണ്. ജമ്മുകശ്മീരില്‍ ഒന്‍പതു സൈനികര്‍ കൊല്ലപ്പെട്ടിരിക്കെ പാകിസ്താനുമായി ഒക്ടോബര്‍ 24-ന് കളിക്കാന്‍ പോവുകയാണോ?” -അസദുദ്ദീന്‍ ഉവൈസി എംപി ചോദിക്കുന്നു.

”ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ് കശ്മീരില്‍ പൗരന്മാരെ ലക്ഷ്യമിട്ട് തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു കാരണം. ബിഹാറില്‍ നിന്നുള്ള പാവപ്പെട്ട തൊഴിലാളികള്‍ കൊല്ലപ്പെടുന്നു. ചിലരെ മാത്രം ലക്ഷ്യമിട്ടുള്ള കൊല നടക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോയും അമിത് ഷായും ഇവിടെ എന്താണ് ചെയ്യുന്നത്? ഇതെല്ലാം കേന്ദ്രത്തിന്റെ പരാജയമാണ്” -ഉവൈസി പറഞ്ഞു.

നേരത്തെ കേന്ദ്ര മന്ത്രി ഗിരിരാജ് സിങും ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ അല്ലാത്തതിനാല്‍ പാകിസ്താനുമായി ഒക്ടോബര്‍ 24ന് നടക്കാനിരിക്കുന്ന മത്സരം പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അത്ര നല്ലനിലയില്‍ അല്ലെങ്കില്‍ മത്സരം തീര്‍ച്ചയായും പുനഃപരിശോധിക്കണം. ജമ്മുകശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യ-പാക് മത്സരം നടക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ക്രിക്കറ്റ് ബന്ധങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചതാണ്. എന്നാല്‍ ഐസിസി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്ഥാനം മത്സരിക്കാറുണ്ട്. ഒക്ടോബര്‍ 24നാണ് യുഎഇയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്.

You Might Also Like