അവധിക്ക് ശേഷം പരിശീലനത്തിന് വരുന്നില്ല, സൂപ്പര്‍ താരത്തിനെതിരെ നടപടിയ്‌ക്കൊരുങ്ങി ബാഴ്‌സ

യുവന്റസിലേക്ക് കരാറായതിനു ശേഷം ലാലിഗയിൽ കൂടുതൽ അവസരങ്ങളൊന്നും കികെ സെറ്റിയന്റെ കീഴിൽ ബ്രസീലിയൻ യുവമിഡ്‌ഫീൽഡർ ആർതർ മെലോക്ക് ലഭിച്ചിട്ടില്ല. ഈ സീസൺ അവസാനം വരെയും താരത്തിനു ബാഴ്സയിൽ തന്നെ തുടരാനാണ് കരാറിലുണ്ടായിരുന്നത്. എന്നാൽ താരങ്ങൾക്ക് ഒരാഴ്ചത്തെ വിശ്രമം അനുവദിച്ച ശേഷം ബ്രസീലിൽ അവധിക്കുപോയ ആർതർ മെലോ തിരിച്ചു ട്രെയിനിങ്ങിനു ചേരാൻ വിസമ്മതം അറിയിച്ചിരിക്കുകയാണ്.
ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്നലെ ബാഴ്സ താരങ്ങളോട് കോവിഡ് ടെസ്റ്റിന് ഹാജരാവാൻ പറഞ്ഞിരുന്നു. എന്നാൽ ബ്രസീലിൽ തുടർന്ന ആർതർ ഇതിനായി എത്തിയില്ല. ഇത് കരാർ ലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും ബാഴ്സലോണ അറിയിച്ചെങ്കിലും ആർതർ തൻ്റെ തീരുമാനത്തിൽ നിന്നും മാറാൻ തയ്യാറായിട്ടില്ല.
ഓഗസ്റ്റ് 8ന് നാപ്പോളിക്കെതിരെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൻ്റെ രണ്ടാം പാദ മത്സരം കളിക്കാനൊരുങ്ങുന്ന ബാഴ്സലോണക്ക് മധ്യനിരയിൽ ഇതോടെ വൻ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. അർടുറോ വിദാലിനും സെർജിയോ ബുസ്ക്കറ്റ്സിനും സസ്പെൻഷൻ മൂലം കളിക്കാനാവില്ല. മറ്റു താരങ്ങൾക്ക് പരിക്കിൻ്റെ ഭീഷണിയുമുണ്ട്. ഫ്രങ്കി ഡി യോംഗും സെർജി റോബർട്ടോയും മാത്രമാണ് ബാഴ്‌സക്ക് ലഭ്യമായിട്ടുള്ള ഫസ്റ്റ് ടീം മിഡ്ഫീൽഡേഴ്സ്.
ബാഴ്സ ബിയിൽ നിന്നും റിക്കി പുജും ടീമിൽ ഇടം പിടിച്ചേക്കും. ഇത്തരം ഒരു സാഹചര്യത്തിൽ ആർതർ ബെഞ്ചിലെങ്കിലും ഉണ്ടാവേണ്ടത് ബാഴ്സക്ക് അത്യാവശ്യമാണ്. എന്നാൽ ബാഴ്സലോണക്ക് വേണ്ടി കളിക്കില്ലെന്ന നിലപാടിലാണ് താരം.ഇതോടെ ബ്രസീലിയൻ യുവതാരത്തിനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് ബാഴ്സലോണ.