കേരളത്തിലെ അർജന്റീന ആരാധകർക്ക് ഇനിയെന്തു വേണം, മെസിയും സംഘവും രണ്ടു മത്സരങ്ങൾ കളിക്കും

Image 3
Football News

അർജന്റീന ടീം കേരളത്തിൽ രണ്ടു സൗഹൃദമത്സരങ്ങൾ കേരളത്തിൽ കളിക്കുമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കേരളത്തിന്റെ കായികമന്ത്രിയായ വി അബ്ദുൾറഹ്മാൻ അറിയിച്ചതാണ് ഇക്കാര്യം. 2025 ഒക്ടോബറിലാണ് അർജന്റീന രണ്ടു സൗഹൃദമത്സരങ്ങൾ കളിക്കുന്നത്. ഇത് സംബന്ധിച്ച് കായികമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

“ലിയോണൽ മെസ്സി അടക്കമുള്ള അർജെന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് അര്ജെന്റിന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകക്കപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചു.”

“നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജെന്റിനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജെന്റിന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഇന്ന് നടന്ന ഓൺലൈൻ മീറ്റിംഗിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു. അർജൻ്റിന കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.”

“അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചു. തുടർന്ന് 2025 ഒക്ടോബറിൽ കളിക്കാൻ സന്നദ്ധത അർജൻ്റീന അറിയിച്ചു.”

“ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നൽകാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങൾക്ക് ഉള്ള വലിയ പ്രചോദനവും ആകും അർജെന്റിന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാർത്ത വന്നപ്പോൾ മുതൽ നമ്മുടെ ആളുകൾ പ്രകടിപ്പിക്കുന്ന ആവേശവും മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.”

“അർജെന്റീന ദേശീയ ടീമിന്റെ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ് കെ എഫ് എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.”