എന്നെ കൊന്ന് കളയുന്നതിന് തുല്യം, പൊട്ടിത്തെറിച്ച് അന്‍വര്‍ അലി

Image 3
FootballFootball News

അയോഗ്യനാക്കാനുളള ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് കീഴിലുളള സ്‌പോട്‌സ് മെഡിക്കല്‍ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ഹൃദയഭേദകമായ കുറിപ്പെഴുതി ഇന്ത്യയുടെ ഭാവി വാഗ്ദാനമായി കരുതപ്പെട്ട യുവതാരം അന്‍വര്‍ അലി. വിലക്കാനുളള നീക്കം തനിക്കും കുടുംബത്തിനും വധശിക്ഷയ്ക്ക് വിധിക്കുന്നതിന് തുല്യമാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് അയച്ച കത്തില്‍ അന്‍വര്‍ അലി പറയുന്നു.

‘നിങ്ങളുടെ അയോഗ്യത എനിക്കും കുടുംബത്തിനും വധശിക്ഷയ്ക്ക് വിധിക്കുന്നതിന് തുല്യമാണ്. ഇതോടെ കൊല്‍ക്കത്തയിലെ കേപ്പ് പോലുളള അംഗീകാരമില്ലാത്ത താഴ്ന്ന ലെവല്‍ ഫുട്‌ബോള്‍ ടൂര്‍ണെന്റുകള്‍ കളിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും. ആ ടൂര്‍ണമെന്റുകളില്‍ യാതൊരു വിധത്തിലുളള മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് ഓര്‍ക്കണം. ഇതോടെ ഞാന്‍ കളിക്കളത്തില്‍ വീണ് മരിക്കാനുളള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ അയോഗ്യത എനിക്കും കുടുംബത്തിനും വധശിക്ഷയായി മാറുന്നത് അങ്ങനെയാണ്’ അന്‍വര്‍ അലി പറയുന്നു.

രണ്ട് ദിവസം മുമ്പാണ് അന്‍വര്‍ അലിയെ കളിക്കളത്തില്‍ നിന്നും വിലക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് കീഴിലുളള സ്‌പോട്‌സ് മെഡിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഹൃദയ സംബന്ധമായി പ്രശ്നമുളളതിനാലാണ് അന്‍വര്‍ അലിയെ പ്രെഫഷണല്‍ ഫുട്ബോളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സ്പോട്സ് മെഡിക്കല്‍ കമ്മിറ്റി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ഇതോടെ ഇന്ത്യന്‍ യുവതാരത്തിന്റെ ഭാവി ഏറെ കുറെ ഇരുളിലായിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഇനി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. മെഡിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഒരിക്കലും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് തള്ളിക്കളയാനാകില്ല. ഇതോടെ എഐഎഫ്എഫിന് കീഴിലുളള ഒരു ടൂര്‍ണമെന്റിനും ഇനി അന്‍വര്‍ അലിയ്ക്ക് പന്ത് തട്ടാനാകില്ല.

നിലവില്‍ അന്‍വര്‍ അലി മുഹമ്മദന്‍ സോക്കര്‍ ക്ലബുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി എഫ്‌സി റിലീസ് ചെയ്തതിന് പിന്നാലെയാണ് അന്‍വര്‍ അലി മുഹമ്മദന്‍ ക്ലബില്‍ ചേര്‍ന്നത്.

നേരത്തെ മുപ്പത് ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ഫീ ആയി കൊടുത്താണ് മുംബൈ സിറ്റി എഫ്സി അന്‍വര്‍ അലിയ മിനര്‍വ പഞ്ചാബില്‍ നിന്നും സ്വന്തമാക്കിയത്. തുടര്‍ന്ന് ഇന്ത്യന്‍ ആരോസില്‍ ലോണില്‍ അന്‍വര്‍ അലിയെ വിട്ടുനല്‍കുകയായിരുന്നു. 2019ല്‍ താരം മുംബൈ ക്യാമ്പില്‍ തിരിച്ചെത്തിയെങ്കിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ അന്‍വറിന് തിരിച്ചടിയാകുകയായിരുന്നു.

ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ കളിച്ച താരം അണ്ടര്‍ 23 ടീമിലേയും സ്ഥിരം സാന്നിധ്യമാണ്. സീനിയര്‍ ടീമിലേക്ക് വിളി വന്നെങ്കിലും ഇതുവരെ അരങ്ങേറാനായിട്ടില്ല. നേരത്തെ ഇന്ത്യന്‍ അണ്ടര്‍ 20 ടീം 2-1ന് അര്‍ജന്റീനയെ തകര്‍ത്തപ്പോള്‍ അന്‍വര്‍ നേടിയ ഫ്രീകിക്ക് ഗോള്‍ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.