ശൂന്യതയില്‍ നിന്ന് പിറന്ന ഭീകര ഇന്നിംഗ്‌സ്, സ്വയം കരിയര്‍ നശിപ്പിച്ച് കളയുകയായിരുന്നു അയാള്‍

ധനേഷ് ദാമോധരന്‍

‘ എതിര്‍ ടീമിന് എന്നും തലവേദന ഉണ്ടാക്കുന്ന താരമാണവന്‍ .കളിയുടെ ഏത് ഘട്ടത്തിലും ,ആവശ്യമുള്ളപ്പോള്‍ ബൗണ്ടറി നേടാന്‍ കെല്‍പുള്ളവന്‍. അവന്റെ മുദ്ര പതിപ്പിക്കുന്ന റണ്ണൗട്ടുകള്‍ ഏത് നിമിഷവും സംഭവിക്കാം .അസാധ്യ ക്യാച്ചുകള്‍ പ്രതീക്ഷിക്കാം. മാത്രമല്ല വന്‍ കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ പറ്റിയ ഇഫക്ടീവ് ബൗളറും .അവന്‍ ടീമിന് നല്‍കുന്ന ഫ്‌ളെക്‌സിബിലിറ്റി വളരെ വലുതാണ് .’

പൊതുവെ പുകഴ്ത്തുവാന്‍ വളരെയധികം മടി കാണിക്കുന്ന ഇയാന്‍ ചാപ്പല്‍ ഇവിടെ സൂചിപ്പിച്ച കളിക്കാരന്റെ വന്യമായ കൈക്കരുത്ത് ക്രിക്കറ്റ് ലോകം കണ്ടത് ദക്ഷിണാഫ്രിക്കയിലും സിംബാബ് വെയിലും കെനിയയിലുമായി നടന്ന എട്ടാമത് ലോകകപ്പിലാണ് .

ക്രിക്കറ്റിന്റെ ഉത്ഭവ കാലം മുതല്‍ ഈ വര്‍ത്തമാനകാലമുടനീളം ഓസീസ് ടീമിന് മാത്രമുള്ള ഒരു പ്രത്യേകതയുണ്ട് .ഏത് തകര്‍ന്നടിഞ്ഞ നിമിഷങ്ങളിലും അവര്‍ക്ക് ഒരു രക്ഷകന്‍ അവതരിക്കാറുണ്ട് .ആരുമില്ലെങ്കില്‍ അതു വരെ കരിയറില്‍ ഒരു മത്സരത്തില്‍ 10 റണ്‍സ് പോലും നേടാത്ത പതിനൊന്നാമന്‍ ചിലപ്പോള്‍ അര്‍ധസെഞ്ചുറി നേടി ടീമിനെ കരകയറ്റുന്ന ആ അത്ഭുത പ്രതിഭാസം ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതവുമാണ് .

2003 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ജോഹന്നാസ് ബര്‍ഗില്‍ ആ നിയോഗം 6 ആമനായി ക്രീസില്‍ ഇറങ്ങിയ ബലിഷ്ഠകാരനായ ആ 28 കാരന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ക്കായിരുന്നു . പ്രശസ്ത ബാസ്‌ക്കറ്റ് ബോള്‍ താരത്തോടുള്ള സാമ്യം കാരണം ‘ റോയ് ‘ എന്ന് വിളിപ്പേരുള്ള ഈ താരം കാഴ്ചയില്‍ ഒരു റഗ്ബി കളിക്കാരനെ അനുസ്മരിപ്പിച്ചിരുന്നു .സത്യത്തില്‍ ക്രിക്കറ്റിന്റെ അത്രയും പ്രതിഭ അയാള്‍ റഗ്ബി യിലും ബാസ്‌ക്കറ്റ് ബോളിലും പ്രദര്‍ശിപ്പിച്ചിരുന്നു എന്നത് മറ്റൊരു കൗതുകം .

യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം 2003 ലോകകപ്പില്‍ കളിക്കാനേ സാധ്യത ഇല്ലാത്ത ആളായിരുന്നു .ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഒരാളുടെ കരിയര്‍ തന്നെ മാറ്റി മറിച്ചേക്കാം .അത്തരം സംഭവങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു പാട് ഉണ്ട് താനും .തൊട്ടു മുന്‍പ് നടന്ന 99 ലോകകപ്പില്‍ ,ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ച് ,കപ്പില്‍ മുത്തമിട്ട സ്റ്റീവ് വോ കൈമാറിയ ടീമിനെ നയിക്കുക റിക്കി പോണ്ടിംഗ് എന്ന ക്യാപ്റ്റന് ബുദ്ധിമുട്ടേറിയ ജോലിയേ അല്ലായിരുന്നു .ആ സമയത്തെ ഏറ്റവും മികച്ച ടീമിനെതിരെ ഒന്നു പൊരുതാന്‍ പോലും ശേഷിയില്ലായിരുന്നു മറ്റുള്ള ടീമുകള്‍ക്ക്. പ്രതിഭകളുടെ ധാരാളിത്തം നിറഞ്ഞ ആ ടീമിന് ടൂര്‍ണമെന്റില്‍ ഒന്നു മത്സരിക്കുക എന്ന സാങ്കേതികത മാത്രമേ ഉള്ളൂ എന്ന കാര്യത്തില്‍ ക്രിക്കറ്റ് വിദഗ്ധര്‍മാര്‍ക്ക് ലവലേശം സംശയമുണ്ടായിരുന്നില്ല .

പക്ഷെ ലോകകപ്പിന് തൊട്ടു മുന്‍പ് ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നതോടെ ആസ്‌ട്രേലിയയുടെ സാധ്യതകള്‍ മങ്ങി എന്ന് വേണം പറയാന്‍. കഴിഞ്ഞ ലോകകപ്പിലെ ഹീറോ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ ഉത്തേജക ഡോപ് ടെസ്റ്റില്‍ പരാജയപ്പെടുന്നു ,വംശീയ അധിക്ഷേപം കാരണം ഡാരന്‍ ലേമാന്‍ സസ്‌പെന്‍ഷനിലാകുന്നു .കൂനിന്‍മേല്‍ കുരു എന്ന പോലെ ഓസീസ് ക്രിക്കറ്റിന്റെ എക്കാലത്തെയും രക്ഷകന്‍ മൈക്കല്‍ ബേവന് പരിക്കു കൂടി പറ്റിയതോടെ നായകന്‍ റിക്കി പോണ്ടിംഗ് പിന്നെ ഒന്നും ചിന്തിക്കാതെ ഈ താരത്തെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു .

എന്നാല്‍ വെറും 54 മാച്ച് മാത്രം പരിചയമുള്ള ,25 പോലും ശരാശരിയില്ലാത്ത ,അര്‍ധ സെഞ്ചുറികളേക്കാള്‍ പൂജ്യങ്ങള്‍ ഉള്ള ഈ താരത്തിന് പകരം ക്ലാര്‍ക്ക് ,ഹസി ,കാമറൂണ്‍ വൈറ്റ് ,ബ്ലുവെറ്റ് എന്നിവര്‍ക്കു വേണ്ടി പലരും വാദിച്ചെങ്കിലും മുഖ്യ സെലക്ടര്‍ അലന്‍ ബോര്‍ഡര്‍ കൂടി പോണ്ടിംഗിന് പച്ചക്കൊടി കാണിച്ചതോടെ പലരും നെറ്റി ചുളിച്ചെങ്കിലും ഒരു കളിയുടെ ഗതി മാറ്റാനുള്ള താരത്തിന്റെ കഴിവില്‍ പോണ്ടിംഗിന്റെ വിശ്വാസം അത്രയും വലുതായിരുന്നു .

അപ്രതീക്ഷിത തിരിച്ചടികളുമായി ലോകകപ്പിന് എത്തിയ ആസ്‌ട്രേലിയക്ക് തങ്ങളുടെ ആദ്യ മത്സരത്തിന്റെ തുടക്കവും തിരിച്ചടിയുടേതായിരുന്നു .15 ഓവര്‍ ആകുമ്പോഴേക്കും വെറും 86 റണ്‍സിനിടെ ഗില്‍ക്രിസ്റ്റ് ,ഹെയ്ഡന്‍ ,ഡാമിയന്‍ മാര്‍ട്ടിന്‍ എന്നീ വന്‍ തോക്കുകളും ജിമ്മി മെഹറും അടക്കം 4 പേര്‍ പവലിയനിലെത്തിയിരുന്നു .അതില്‍ 3 ഉം പിഴുതത് വസീം അക്രവും .1999 ലെ ഫൈനലിന് മധുര പ്രതികാരം എന്ന് പാക് ആരാധകര്‍ ഉറപ്പിച്ച നിമിഷമാണ് റോയ് മൈതാനത്തിലെത്തിയത് .

തന്റെ ആദ്യ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ താരത്തെ വരവേറ്റത് വഖാര്‍ യൂനിസിന്റെ ബൗണ്‍സര്‍. അക്തറും അക്രമും വഖാറും ബുദ്ധിമുട്ടിച്ചെങ്കിലും നായകന്‍ പോണ്ടിംഗിനൊപ്പം ആത്മവിശ്വാസംവീണ്ടെടുത്ത് വീണ്ടെടുത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങി .ഇരുവരും 14 ഓവറില്‍ 60 റണ്‍ കുട്ടിച്ചേര്‍ത്തു. 30ാം ഓവറില്‍ 53 റണ്‍സെടുത്ത് നായകന്‍ മടങ്ങിയതോടെ ഇന്നിങ്‌സിനെ മുന്നോട്ടു കൊണ്ടു പോകേണ്ട ബാധ്യത മുഴുവന്‍ ഇദ്ദേഹത്തിലായി .വ്യക്തിഗത സ്‌കോര്‍ 23 ല്‍ നില്‍ക്കുമ്പോള്‍ പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട ഈ ഓള്‍റൗണ്ടര്‍ പിന്നീട് കളിച്ചത് ജീവിതത്തിലെ മഹത്തായ ഇന്നിങ്‌സ്.

പോണ്ടിംഗ് പോയതോടെ തീര്‍ന്നു എന്നു കരുതിയ ഇന്നിങ്‌സിനെ മുന്നോട്ട് കൊണ്ടു പോയത് ലോകകപ്പിന്റെ ചരിത്രം തന്നെ അത്ഭുതകരമായ ബാറ്റിങ്ങിലൂടെയായിരുന്നു. പോണ്ടിംഗ് മടങ്ങുമ്പോള്‍ 20 കളിലായിരുന്നു ഇദ്ദേഹം . ബ്രാഡ് ഹോഗിനെ കാഴ്ചക്കാരനാക്കി വഖാറിനെ കവര്‍ ഡ്രൈവ് ചെയ്ത് 60 പന്തില്‍ 50 തികച്ച താരം അര്‍ധ സെഞ്ചുറി തികച്ചത് ആഘോഷിച്ചത് അഫ്രിദിയെ ഒരോവറില്‍ തുടര്‍ച്ചയായി 4 ഫോറുകള്‍ അടിച്ചാണ്.70 റണ്‍ കുട്ടിച്ചേര്‍ത്ത് ഹോഗ് റണ്ണൗട്ടായി മടങ്ങിയപ്പോള്‍ കൂട്ടിനെത്തിയത് ഹാര്‍വി .

അഫ്രിഡിയെ തന്നെ വേലിക്കെട്ടിലേക്ക് പായിച്ച് തന്റെ ഇന്നിങ്‌സിലെ 15ാം ബാണ്ടറി നേടി ഏകദിന ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി തികച്ചപ്പോള്‍ ഈ അതിമാനുഷന്‍ നേരിട്ടത് 92 പന്തുകള്‍ മാത്രം .അതായത് രണ്ടാമത്തെ 50 അടിക്കാന്‍ വേണ്ടി വന്നത് 32 പന്തുകള്‍ മാത്രം. സെഞ്ചുറിക്ക് ശേഷം അടുത്ത പന്ത് വേലിക്കെട്ടിലേക്ക് പായിച്ച് ടോപ് ഗിയറിലെത്തിയ താരം അടുത്ത ഓവറില്‍ അക്രത്തെ തുടര്‍ച്ചായി 2 ഫോറുകളും അതിനടുത്ത ഓവറില്‍ വഖാറിനെ സിക്‌സറിനു പറത്തി .49 മത്തെ ഓവറില്‍ സഹികെട്ട് 2 ബീമര്‍ എറിഞ്ഞു .അതിലൊന്ന് തല കൊണ്ടു പോന്ന തരത്തിലായിരുന്നു .അതോടെ അംപയര്‍ ഷെപ്പേര്‍ഡ് യൂനിസിനെ പന്തെറിയുന്നതില്‍ നിന്നും വിലക്കി .

അവസാന ഓവറില്‍ അക്രത്തെ വീണ്ടും ബൗണ്ടറി പായിച്ച് ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഒരു ആസ്‌ട്രേലിയക്കാരന്റെ ഉയര്‍ന്ന സ്‌കോറും ഇദ്ദേഹത്തിന്റെ പേരിലായിരുന്നു .125 പന്തില്‍ നിന്നും 18 ഫോറുകളും 2 സിക്‌സറുകളുമടക്കം 143 റണ്‍സ് നേടി നെഞ്ചു വിരിച്ച് നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ആസ്‌ട്രേലിയന്‍ ടീം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു ആന്‍ഡ്രൂ സൈമണ്ട്‌സ് എന്ന കരുത്തിന്റെ പര്യായമായ ക്രിക്കറ്ററുടെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് .15 ഓവറില്‍ 4/86 ല്‍ നിന്നും പിന്നീട് 30 ഓവറില്‍ 146 ല്‍ നിന്നും 200 ലൊതുങ്ങും എന്ന് കരുതിയ സ്‌കോറിനെ 310/8 ലെത്തിച്ച് ഇന്നിങ്‌സിന് ജീവ വായു നല്‍കിയ പോരാട്ടത്തിന് കളിയിലെ കേമന്‍ പട്ടത്തിന് മറ്റാരെയും ചിന്തിക്കേണ്ടി പോലും വന്നില്ല .

‘ ആ ഇന്നിങ്‌സ് അന്ന് കളിച്ചില്ലായിരുന്നെങ്കില്‍ താന്‍ പിന്നീട് ടീമിലുണ്ടാകുമായിരുന്നില്ല എന്ന് നന്നായി അറിയാമായിരുന്നു ‘ എന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി .

2003 ലോകകപ്പിലെ തുടര്‍ന്നുള്ള 3 മാച്ചുകളില്‍ ആദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. തുടര്‍ന്ന് നമീബിയക്കെതിരെ 4 മ നായി ഇറങ്ങി 63 പന്തില്‍ 59 റണ്‍ നേടി.അതേ ലോകകപ്പിലെ സെമിയില്‍ 51/3 എന്ന നിലയില്‍ നിന്നും സൈമണ്ട്‌സ് നേടിയത് 118 പന്തില്‍ 91 റണ്‍സ് .വീണ്ടും ഒരു മാന്‍ ഓഫ് ദ മാച്ച് .ഫൈനലില്‍ ബാറ്റ് ചെയ്തില്ലെങ്കിലും 7 റണ്‍സിന് 2 വിക്കറ്റ് നേടി സംഭാവന നല്‍കി .ആ ലോകകപ്പില്‍ 90.55 സ്‌ട്രൈക്ക് റേറ്റ് കുറിച്ച സൈമണ്ട്‌സിന്റെ ശരാശരി 163 ആയിരുന്നു .

2007 ലോകകപ്പിലും തന്റെ സാന്നിധ്യം അറിയിച്ച സൈമണ്ട്‌സ് ലോകകപ്പുകളിലെ ആസ്‌ട്രേലിയന്‍ താരമായിരുന്നു .18 ലോകകപ്പ് മാച്ചുകളിലായി 2 ചാംപ്യന്‍ പട്ടം .ആകെ 515 റണ്‍സ് ,ശരാശരി 103 ,1 സെഞ്ചുറി ,3 ഫിഫ്റ്റി ,7 ക്യാച്ചുകള്‍ .

പാകിസ്ഥാനെതിരായ ആ മാച്ചില്‍ സൈമണ്ട്‌സിനെ പുറത്താക്കുക അസാധ്യമായിരുന്നു എന്ന് അന്ന് ലൈവായി കളി കണ്ടവര്‍ ഇപ്പോഴും പറയുന്നുണ്ടെങ്കില്‍ അവരെ തെറ്റ് പറയാനാകില്ല .അത്ര മാത്രം ആധികാരികവും സമഗ്രവുമായിരുന്നു ആ പ്രകടനം .ലോക ക്രിക്കറ്റിലെ പേസ് ത്രിമൂര്‍ത്തികള്‍ അടക്കമുള്ളവരെ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ തച്ചു തകര്‍ത്ത ആ ഇന്നിങ്ങ്‌സിനെ സാഹചര്യവും സന്ദര്‍ഭവും നോക്കി വിലയിരുത്തുകയാണെങ്കില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ചതിലൊന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാം .

ലോക ക്രിക്കറ്റില്‍ വന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയ അസാമാന്യ പ്രതിഭകള്‍ പിന്നീട് സ്വയം കരിയര്‍ കുളം തോണ്ടി മുടിയന്‍മാരായി അസ്തമിച്ചിട്ടുണ്ടെങ്കിലും അവരുടെ ചുരുങ്ങിയ കരിയറില്‍ അവര്‍ കാണിച്ച പ്രകടനങ്ങള്‍ കാരണം ക്രിക്കറ്റ് ആരാധകര്‍ അവരെ നെഞ്ചിലേറ്റുന്നുണ്ട് .അത്തരമൊരു പ്രതിഭകളിലൊന്ന് തന്നെയാണ് പിന്നീട് മദ്യം നശിപ്പിച്ച ഡെത്ത് ഓവറുകളില്‍ എതിരാളികളുടെ മനസില്‍ ഭയവിഹ്വലത വിതക്കുന്ന ഈ ഓള്‍റൗണ്ടറും .ആദ്യ ഐപിഎല്‍ ലേലത്തില്‍ ധോണി കഴിഞ്ഞാല്‍ ഏറ്റവുമധികം വില കിട്ടിയത് ഈ മസില്‍ മാനായിരുന്നു എന്നത് പറയാതെ പറയുന്നു ഇദ്ദേഹത്തിന്റെ മൂല്യം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like