‘സൂക്ഷിക്കുക, സഞ്ജുവാണ് പുറത്തിരിക്കുന്നത്’; പന്തിന് ഗംഭീറിന്റെയും അഗാർക്കറിന്റെയും വലിയ മുന്നറിയിപ്പ്

Image 3
CricketTeam India

ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി മുഖ്യ സെലക്ടർ അജിത് അഗാർക്കറിനൊപ്പം, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രധാന ചോദ്യങ്ങളിലൊന്ന് സുപ്രധാന താരങ്ങളെ പരമ്പരയിൽ നിന്നും തഴഞ്ഞതിനെ കുറിച്ചായിരുന്നു. ഋതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും തഴയപ്പെട്ടത് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തു.

ഇന്ത്യ vs ശ്രീലങ്ക ടീമിൽ സഞ്ജു സാംസൺ, ഋതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ എന്നിവരെ എന്തുകൊണ്ട് തിരഞ്ഞെടുത്തില്ല?

അടുത്തിടെ നടന്ന സിംബാബ്‌വെ T20I പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവെച്ച മൂന്ന് കളിക്കാരും ശ്രീലങ്കയിലേക്കുള്ള ഇന്ത്യയുടെ പര്യടനത്തിനുള്ള ടീമിൽ ഇടം നേടിയില്ല. സിംബാബ്‌വെ T20I പരമ്പരയിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ അഭിഷേക് ശർമ്മയും, സ്ഥിരതയാർന്ന പ്രകടനം തുടർന്ന ഋതുരാജ് ഗെയ്‌ക്‌വാദും T20I ടീമിൽ തിരഞ്ഞെടുക്കപ്പെട്ടില്ല. സമാനമായി അവസാന ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയിൽ സെഞ്ചുറി നേടിയ സഞ്ജു സാംസൺ ഏകദിന ടീമിൽ നിന്നും തഴയപ്പെട്ടു.

മൂവരെയും ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, 15 പേർക്ക് മാത്രം ഇടമുള്ള ടീമിൽ എല്ലാ കളിക്കാരെയും ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി, പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രതിഭാധാരാളിത്തം അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇത്രയും മികവുള്ള താരങ്ങൾ പുറത്തിരിക്കുന്നത് നിലവിൽ ടീമിലിടം നേടിയ കളിക്കാർക്ക് വെല്ലുവിളിയാണെന്നും, അവർ അവസരം മുതലാക്കിയാൽ മാത്രമേ ടീമിൽ തുടരാനാകൂ എന്നും അഗാർക്കർ വ്യക്തമാക്കി.

ഇന്ത്യയ്ക്കായി ഏകദിന മത്സരങ്ങളിൽ 50-ൽ അധികം ശരാശരിയുള്ള സഞ്ജു സാംസണെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും ടി20 ടീമിൽ ഉൾപ്പെടുത്തി. ഇത് ക്രിക്കറ്റ് പണ്ഡിറ്റുകളെയും, ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചതാണ്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ എൽ രാഹുലും ഉള്ളതിനാൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതായി അഗാർക്കർ ന്യായീകരിച്ചു. ഇപ്പോൾ സഞ്ജുവിനെ ഈ രണ്ട് കളിക്കാരുടെയും ബാക്കപ്പ് ആയി മാത്രമേ പരിഗണിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

“പന്ത് ഒരു പ്രധാന കളിക്കാരനായിരുന്നു, ഇപ്പോൾ അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു, ഞങ്ങൾക്ക് അവനെ കൂടുതൽ കളിപ്പിക്കണം. കെ എൽ രാഹുലും തിരിച്ചെത്തി, സ്വാഭാവികമായും ആരെങ്കിലും പുറത്തുപോകേണ്ടി വരും, ഈ സാഹചര്യത്തിൽ ദൗർഭാഗ്യം സഞ്ജുവായിരുന്നു. ഇപ്പോൾ ടീമിലെത്തിയ താരങ്ങൾ അവസരം മുതലാക്കണം. അല്ലെങ്കിൽ, ഞങ്ങൾക്ക് സഞ്ജുവിനെ പോലുള്ള കളിക്കാർ കാത്തിരിക്കുന്നുണ്ട്.” അഗാർക്കർ വ്യക്തമാക്കി.

“ചിലപ്പോൾ ആളുകൾക്ക് അവസരം നഷ്ടമായേക്കാം. അവർക്ക് പകരം ഞങ്ങൾ ആരെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നോക്കണം. പകരക്കാർ അർഹതയുള്ളവർ അല്ലെങ്കിൽ, ഞങ്ങൾ കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. ഒഴിവാക്കപ്പെടുന്ന ഏതൊരു കളിക്കാരനും അത് ബുദ്ധിമുട്ടായി അനുഭവപ്പെടും. റിങ്കുവിനെ നോക്കൂ, ടി20 ലോകകപ്പിന് മുന്നോടിയായി അദ്ദേഹം ശരിക്കും മികച്ച പ്രകടനം നടത്തി, പക്ഷേ ടീമിൽ ഇടം നേടാനായില്ല. നമുക്ക് 15 പേരെ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ” അഗാർക്കർ കൂട്ടിച്ചേർത്തു.

Gautam Gambhir on Rohit Sharma and Virat Kohli : “They have a lot of cricket left in them. There’s a big tour of Australia and Champions Trophy coming up, they will be motivated enough. And if they can keep their fitness even the 2027 World Cup.” pic.twitter.com/np9LUoFRbt

നായകൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ടീം ഇന്ത്യ പരിമിത ഓവർ പര്യടനത്തിനായി ശ്രീലങ്കയിലേക്ക് തിരിച്ചു. ജൂലൈ 27, 28, 30 തീയതികളിലായി മൂന്ന് മത്സരങ്ങളുള്ള T20I പരമ്പരയും തുടർന്ന് ഓഗസ്റ്റ് 2, 4, 7 തീയതികളിലായി മൂന്ന് മത്സരങ്ങളുള്ള ODI പരമ്പരയും ലങ്കയിൽ നടക്കും.