ഈസ്റ്റ് ബംഗാള്‍ പുറത്ത്, ഐഎസ്എല്‍ അടുത്ത സീസണ്‍ കളിയ്ക്കില്ല

ഐഎസ്എല്ലില്‍ ടീം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്മാറുന്നു. കോവിഡ് 19 സംഹാര താണ്ഡവമാടുന്ന പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ നിന്നും ഐഎസ്എല്ലില്‍ ടീമുകള്‍ വര്‍ധിപ്പിക്കുന്നതില്‍ നിന്നും ഫെഡറേഷന്‍ പിന്മാറുന്നത്.

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന് ഏറെ തിരിച്ചടിയാകുന്ന നീക്കമാണ് എഐഎഫ്എഫ് നടത്തുന്നത്. ഐഎസ്എല്‍ പ്രവേശനം മുന്‍നിര്‍ത്തി വലിയ ഒരുക്കങ്ങളാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് വരെയുളള നീക്കങ്ങള്‍ ഈസ്റ്റ് ബംഗാള്‍ നടത്തിയിരുന്നു. ഇതെല്ലാം വൃഥാവിലാകുമെന്നാണ് സൂചന. ഇതോടെ ഈസ്റ്റ് ബംഗാളിന് അടുത്ത സീസണിലും ഐലീഗില്‍ കളിയ്‌ക്കേണ്ടി വരും.

നിലവിലെ സാഹചര്യത്തില്‍ അടുത്ത സീസണിലും 10 ടീമുകള്‍ മതിയെന്നാണ് എഐഎഫ്എഫിന്റെ പുതിയ നിലപാട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് കമ്മിറ്റി മീറ്റിംഗിലാണ് എഐഎഫ്എഫ് ഇക്കാര്യം അറിയിച്ചത്. ഇത് സൂചിപ്പിച്ച് എഐഎഫ്എഫ് ഒരു കത്ത് എഎഫ്‌സിക്ക് എഴുതും. ഒരു സീസണില്‍ ഒരു ക്ലബ് 27 മത്സരങ്ങള്‍ എങ്കിലും കളിക്കണം എന്ന എഎഫ്‌സിയുടെ നിര്‍ദ്ദേശം പരിഗണിക്കാന്‍ ഒരു സീസണ്‍ കൂടെ നല്‍കണം എന്നാണ് ഇന്ത്യയുടെ അപേക്ഷ.

അതെസമയം ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കുന്നത് സംബന്ധിച്ചുളള അന്തിമ തീരുമാനവും വൈകും. സാദാരണ ജൂണ്‍ ഒന്‍പത് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കാറ്. ഇതുസംബന്ധിച്ചുളള അന്തിമ തീരുമാനം ഇനിയും വൈകും. അടുത്ത ഐലീഗ്, ഐഎസ്എല്‍ എങ്ങനെയായിരിക്കും എന്ന് തീരുമാനമായാല്‍ മാത്രമാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കുന്നതിനെ സംബന്ധിച്ചുളള അന്തിമ തീരുമാനമെടുക്കൂ.

You Might Also Like