ഹൃദയഭേദകം, ഇന്ത്യന്‍ അത്ഭുതതാരത്തിന്റെ ഭാവി ഇരുളടഞ്ഞു, ഇനി കളിപ്പിക്കരുതെന്ന് മെഡിക്കല്‍ കമ്മിറ്റി

Image 3
FootballFootball News

ഇന്ത്യന്‍ യുവസൂപ്പര്‍ താരം അന്‍വര്‍ അലിയെ പ്രെഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സ്‌പോട്‌സ് മെഡിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ. ജന്മസിദ്ധമായി ഹൃദയ സംബന്ധമായി പ്രശ്‌നമുളളതിനാലാണ് അന്‍വര്‍ അലിയെ പ്രെഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സ്‌പോട്‌സ് മെഡിക്കല്‍ കമ്മിറ്റി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ യുവതാരത്തിന്റെ ഭാവി ഏറെ കുറെ ഇരുളിലായി.

പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡോക്ടര്‍ വീസെ പെയ്‌സിന്റെ നേതൃത്വത്തിലുളള മെഡിക്കല്‍ കമ്മിറ്റിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഇനി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. മെഡിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഒരിക്കലും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് തള്ളിക്കളയാനാകില്ല. ഇതോടെ എഐഎഫ്എഫിന് കീഴിലുളള ഒരു ടൂര്‍ണമെന്റിനും ഇനി അന്‍വര്‍ അലിയ്ക്ക് പന്ത് തട്ടാനാകില്ല.

നിലവില്‍ അന്‍വര്‍ അലി മുഹമ്മദന്‍ സോക്കര്‍ ക്ലബുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി എഫ്സി റിലീസ് ചെയ്തതിന് പിന്നാലെയാണ് അന്‍വര്‍ അലി മുഹമ്മദന്‍ ക്ലബില്‍ ചേര്‍ന്നത്.

നേരത്തെ മുപ്പത് ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ഫീ ആയി കൊടുത്താണ് മുംബൈ സിറ്റി എഫ്‌സി അന്‍വര്‍ അലിയ മിനര്‍വ പഞ്ചാബില്‍ നിന്നും സ്വന്തമാക്കിയത്. തുടര്‍ന്ന് ഇന്ത്യന്‍ ആരോസില്‍ ലോണില്‍ അന്‍വര്‍ അലിയെ വിട്ടുനല്‍കുകയായിരുന്നു. 2019ല്‍ താരം മുംബൈ ക്യാമ്പില്‍ തിരിച്ചെത്തിയെങ്കിലും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അന്‍വറിന് തിരിച്ചടിയാകുകയായിരുന്നു.

ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ കളിച്ച താരം അണ്ടര്‍ 23 ടീമിലേയും സ്ഥിരം സാന്നിധ്യമാണ്. സീനിയര്‍ ടീമിലേക്ക് വിളി വന്നെങ്കിലും ഇതുവരെ അരങ്ങേറാനായിട്ടില്ല. നേരത്തെ ഇന്ത്യന്‍ അണ്ടര്‍ 20 ടീം 2-1ന് അര്‍ജന്റീനയെ തകര്‍ത്തപ്പോള്‍ അന്‍വര്‍ നേടിയ ഫ്രീകിക്ക് ഗോള്‍ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.