രോഹിത്തിനെ അടക്കം പുറത്താക്കും, നിലനിര്‍ത്തുക നാല് താരങ്ങളെ, ചൂണ്ടിക്കാട്ടി ഇന്ത്യന്‍ താരം

Image 3
CricketFeaturedIPL

ഐപിഎല്ലില്‍ ഈ വര്‍ഷം ദുരന്തപൂര്‍ണ്ണമായ അവസാനമാണ് മുംബൈ ഇന്ത്യന്‍സിന് നേരിടേണ്ടി വന്നത്. പുതിയ നായകന് കീഴില്‍ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഏറ്റവും അവസാനക്കാരായാണ് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നത്. ഇതോടെ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുമ്പ് ടീമുകള്‍ ആരെയൊക്കെ നിലനിര്‍ത്തുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോഴെ സജീവമായി കഴിഞ്ഞു.

പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യന്‍സില്‍ അടുത്ത സീസണില്‍ വലിയ മാറ്റമുണ്ടായേക്കുമെന്ന് ഉറപ്പാണ്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും അത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രോഹിത് ശര്‍മ മുംബൈ കുപ്പായത്തില്‍ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്നും ഇഷാന്‍ കിഷനെ 15.5 കോടി മുടക്കി മുംബൈ നിലനിര്‍ത്താനിടയില്ലെന്നും ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

‘എനിക്ക് തോന്നുന്നത് മുംബൈ ഇഷാന്‍ കിഷനെ 15.5 കോടി മുടക്കി നിലനിര്‍ത്താനിടയില്ലെന്നാണ്. കാരണം, അത്രയും തുക കിഷനുവേണ്ടി മുടക്കാന്‍ അവര്‍ ഇനി തയാറാവില്ല. അതുകൊണ്ടുതന്നെ ഇഷാനെ മുംബൈ കൈവിടാനാണ് സാധ്യത. രോഹിത് ശര്‍മ ടീമില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെയും മുംബൈ കൈവിടും. അതെന്തായാലും രോഹിത്തും മുംബൈയും വേര്‍പിരിയുമെന്ന് തന്നെയാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. രോഹിത് ഇനി മുംബൈ ഇന്ത്യന്‍സ് ജേഴ്‌സി ധരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല’ ആകാശ് ചോപ്ര പറഞ്ഞു.

‘അടുത്ത സീസണില്‍ മുംബൈ 100 ശതമാനവും നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളില്‍ ആദ്യത്തെയാള്‍ ജസ്പ്രീത് ഭുംറയാകും. സൂര്യകുമാര്‍ യാദവാണ്. രണ്ടാമത്തെയാള്‍. മൂന്നാമത്തെയാള്‍ മിക്കവാറും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആയിരിക്കും. കാരണം, ഹാര്‍ദ്ദിക്കില്‍ മുംബൈ നടത്തിയിരിക്കുന്നത് ദീര്‍ഘകാല നിക്ഷേപമാണ് എന്നത് തന്നെ’ ചോപ്ര പറയുന്നു.

മുംബൈ നിലനിര്‍ത്താനിടയുള്ള നാലാമത്തെ താരം യുവതാരം തിലക് വര്‍മയാണ്. നിലവിലെ ടീമിലെ വിദേശ താരങ്ങളില്‍ ഒരാളെ പോലും മുംബൈ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ ടിം ഡേവിഡിനെ റൈറ്റ് ടു റീടെന്‍ഷന്‍ പ്രകാരം മുംബൈ നിലനിര്‍ത്താനുള്ള സാധ്യതയുണ്ട്. മറ്റൊരു വിദേശതാരത്തെയും മുംബൈ നിലനിര്‍ത്തില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.