അവന് ശേഷം ഇങ്ങനെയൊരു ബാറ്റ്‌സ്മാന്‍ ടീം ഇന്ത്യയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല, സംതിംഗ് സ്‌പെഷ്യല്‍!

Image 3
CricketTeam India

സംഗീത് ശേഖര്‍

പൂജാരയുടെ ബാറ്റിംഗ് ശൈലിയിലോ ബാറ്റിംഗ് ടെക്‌നിക്കിലോ യാതൊരു പ്രശ്‌നവുമില്ല. ഈ പരമ്പരയില്‍ 5 ഇന്നിംഗ്സുകളിലായി ഇതുവരെ പൂജാര കളിച്ചത് 418 പന്തുകളാണ്, നേടിയത് 113 റണ്‍സും. സ്‌ട്രൈക്ക് റേറ്റ് 27.03. ഈ സീരീസില്‍ ബാറ്റ് ചെയ്ത ഏതാണ്ടെല്ലാ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരും 40 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ ആണ് ബാറ്റ് ചെയ്തതെങ്കിലും പൂജാരയുടെ സ്‌ട്രൈക്ക് റേറ്റിന് മേല്‍ അധികം ശ്രദ്ധ കൊടുക്കേണ്ടതില്ല. രണ്ടു ബാറ്റിംഗ് നിരകളിലും കൂടി നോക്കിയാല്‍ ഈയൊരു ഷെല്ലിലേക്ക് വലിഞ്ഞു ബാറ്റ് ചെയ്യുന്ന ശൈലി സ്വീകരിക്കുന്ന ഒരേയൊരു ബാറ്റ്‌സ്മാന്‍ പുജാരയാണ് എന്നത് കൊണ്ട് മറ്റുള്ളവരുടെ സ്‌ട്രൈക്ക് റേറ്റ് വച്ച് കമ്പയര്‍ ചെയ്യേണ്ട കാര്യവുമില്ല, അതിനു പറ്റിയ ഫോര്‍മാറ്റുമല്ല. പൂജാരയുടെ പ്രശ്‌നം അല്ലെങ്കില്‍ പൂജാര സൃഷ്ടിക്കുന്ന പ്രശ്‌നം വേറെയാണ്.

സിഡ്നി ടെസ്റ്റിലെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 53 പന്തില്‍ നിന്നും 9 റണ്‍സാണ് പൂജാര എടുത്തിരുന്നത്. പുറത്താകുമ്പോള്‍ 176 പന്തില്‍ നിന്നും 50 റണ്‍സും. 123 പന്തില്‍ നിന്നും 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സെഷന്‍ ടു സെഷന്‍ ഗെയിമായത് കൊണ്ട് തന്നെ ഇത്തരം സ്‌കോറിങ് റേറ്റുകളും സെഷന്‍ ടു സെഷന്‍ തന്നെയാണ് വിലയിരുത്തേണ്ടത് . പുജാരയും രഹാനയും ചേര്‍ന്ന് ഓസീസ് ബൗളര്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ചു നിന്ന രണ്ടാം ദിവസത്തെ അവസാന സെഷന്‍ കൃത്യമായും ഈ ടെസ്റ്റിനെ സംബന്ധിച്ചിടത്തോളം അപ്പോള്‍ ശരിയായ രീതി തന്നെയായിരുന്നു. ഒരു വിക്കറ്റ് കൂടെ ആ സെഷനില്‍ നഷ്ടപ്പെടുത്താനോ നൈറ്റ് വാച് മാനായോ മറ്റൊരു പ്രോപ്പര്‍ ബാറ്റ്‌സ്മാന്റെ രൂപത്തിലോ അപ്പോള്‍ ഒരു പുതിയ ബാറ്റ്‌സ്മാന്‍ ക്രീസിലെത്തുന്നത് ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. അതൊരു ടീം തീരുമാനമായിരുന്നു എന്ന് തിരിച്ചറിയാന്‍ ക്യാപ്റ്റന്‍ രഹാനെ പൂജാരക്കു ഒപ്പം ക്രീസിലുണ്ടായിരുന്നു എന്നതൊന്നും കണക്കിലെടുക്കേണ്ട കാര്യമേയില്ല .

പ്രശ്‌നം ഉദിക്കുന്നത് മൂന്നാം ദിവസമാണ് . പൂജാര ഫേസ് ചെയ്യുന്നത് 123 പന്തുകളാണ് . പൂജാര അര്‍ദ്ധ സെഞ്ച്വറി തികച്ചയുടനെ പുറത്താകുന്നു എന്നത് തന്നെയാണ് പ്രശ്‌നം .ഷോപ്പിലേക്കുള്ള മെയിന്‍ എന്‍ട്രന്‍സ് അടച്ചു നില്‍ക്കുകയാണെങ്കില്‍ പൂജാരക്കൊരിക്കലുമത് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ചെയ്യാവുന്ന ജോലിയല്ല. ഈ ജോലി ഏറ്റെടുക്കാന്‍ വേറെ ആരുമില്ലെന്നിരിക്കെ 176 പന്തുകള്‍ നേരിട്ട് മടങ്ങേണ്ട ബാറ്റ്സ്മാനെയല്ല ചേതേശ്വര്‍ പൂജാര . കുറഞ്ഞത് 150 പന്തുകളെങ്കിലും കൂടുതല്‍ നേരിടേണ്ട സാഹചര്യത്തിലാണ് പൂജാര പുറത്താവുന്നത് . ഡെഫിനിറ്റ്ലി പൂജാരക്ക് ഒരു പര്‍ട്ടിക്കുലര്‍ റോള്‍ ടീമിലുണ്ടെന്നു വ്യക്തമായിരിക്കെ തന്റെ റോള്‍ പൂര്‍ണമായി ചെയ്യാന്‍ ശ്രമിക്കുക എന്നതേ വഴിയുള്ളൂ. ബാക്കി പകുതി ചെയ്യാന്‍ വേറെയാരുമില്ല എന്ന് തിരിച്ചറിയേണ്ടത് പുജാരയാണ്.

പുറത്താവുന്ന പന്തിന്റെ മെറിറ്റ് എന്നത് ഇത്തരമൊരു ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം ക്രൂഷ്യലാണ് .പലരും പറഞ്ഞത് പോലെ എപ്പോഴെങ്കിലും ലഭിക്കാവുന്ന ഒരു പീച്ച് ഓഫ് എ ഡെലിവറിയില്‍ അവസാനിച്ചേക്കും എന്ന് കരുതി പൂജാരക്കു തന്റെ ശൈലി മാറ്റാന്‍ കഴിയില്ല. കാരണം അത്തരമൊരു അഡാപ്റ്റബിലിറ്റി ഉള്ള ബാറ്റ്സ്മാനല്ല പൂജാര . ഒരു ഏന്‍ഡ് അടച്ചു ബാറ്റ് ചെയ്യുന്നത് പൂജാരയുടെ റെസ്‌പോണ്‌സിബിലിറ്റിയാകുമ്പോള്‍ ചുറ്റുമുള്ള സ്‌ട്രോക്ക് പ്ലെയേഴ്സിന് തങ്ങളുടെ സ്വാഭാവിക ഗെയിം കളിക്കുന്നതിനു തടസ്സങ്ങള്‍ ഒന്നുമില്ല, കാരണം പൂജാര കളിയ്ക്കാന്‍ പോകുന്ന ഗെയിം ഇതാണെന്നു എല്ലാവര്‍ക്കും വ്യക്തമായറിയാം .

2012 ല്‍ ഓസ്ട്രേലിയക്കെതിരെ എബി ഡിവില്ലിയേഴ്‌സ് ടെസ്റ്റ് സമനിലയിലാക്കി സൗത്ത് ആഫ്രിക്കയെ രക്ഷപ്പെടുത്തുന്നത് 220 പന്തില്‍ നിന്നും 33 റണ്‍സ് എടുത്താണ് . പരാജയം ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കിലും ഇന്ത്യക്കെതിരെ 297 പന്തില്‍ 43 റണ്‍സിന്റെ മറ്റൊരു ടെസ്റ്റ് ഇന്നിങ്സുണ്ട് എബിയുടെ വകയായിട്ടു .ആധുനിക ക്രിക്കറ്റിലെ ഏറ്റവും ആക്രമണകാരികളായ ബാറ്റ്സ്മാന്മാരില്‍ ഒരാളും ഇമ്പ്രോവൈസേഷന്റെ അവസാന വാക്കുമായ ഡിവില്ലിയേഴ്‌സ് ടെസ്റ്റ് ക്രിക്കറ്റിലെ വെല്ലുവിളികളോട് മനോഹരമായി അഡാപ്റ്റ് ചെയ്തിട്ടുണ്ട് .

ഇപ്പോഴത്തെ ഓസ്ട്രേലിയന്‍ നിരയിലെ സ്മിത്തും ലാബുഷാനെയും എന്റെ അഭിപ്രായത്തില്‍ പൂജാര ശൈലിയിലേക്ക് മാറാന്‍ കെല്പുള്ളവരാണ് .ഇവിടെ ചേതേശ്വര്‍ പൂജാര ടെസ്റ്റ് ടീമില്‍ തുടരുന്നത് ടീമിനെ സംബന്ധിച്ച് അയാളുടെ റോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി തുടരുന്നത് കൊണ്ട് കൂടിയാണ്. പൂജാരയുടെ റോള്‍ കൃത്യമായി ഡിഫൈന്‍ ചെയ്യപ്പെട്ടതാണ് എന്നിരിക്കെ ആ റോള്‍ പൂര്‍ണമായും നിറവേറ്റാന്‍ കഴിയുന്നില്ല എന്നതിലാണ് പൂജാരയുടെ സമീപനവും സ്‌കോറിങ് റേറ്റും ഒരു പ്രശ്‌നമായി മാറുന്നത്. ബാറ്റ് ലോങ്ങര്‍ , ഫേസ് മോര്‍ ബോള്‍സ് എന്നുള്ളത് എല്ലാ അവസരങ്ങളിലും ശരിയായ രീതിയാകില്ലെങ്കിലും ഈ സിഡ്നി ടെസ്റ്റില്‍ ഏറ്റവും അത്യാവശ്യമായിരുന്നു. ചേതേശ്വര്‍ പൂജാര കൂടുതല്‍ പോസിറ്റിവ് ആകുക എന്നത് അദ്ദേഹം നേരിടുന്ന പന്തുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയേക്കാം . വേഗത്തില്‍ സ്‌കോര്‍ ചെയ്യേണ്ട സെഷനുകള്‍ വരുമ്പോള്‍ അതിനനുസരിച്ച അഡാപ്റ്റ് ചെയ്യാനും ശ്രമിക്കാം എന്നേയുള്ളൂ .

പുജാരയെ വിമര്‍ശിക്കുന്നവരെ ടി ട്വന്റി കിഡ്‌സ് എന്ന് ലേബലൈസ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. മറ്റെല്ലാ ഫോര്‍മാറ്റുകളിലും എന്നത് പോലെ സെഷന്‍ ടു സെഷന്‍ ക്രിക്കറ്റിലും മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു. ഏകദിനത്തിലെ സ്‌കോറിങ് വേഗത പത്തോ ഇരുപതോ കൊല്ലം മുന്നേ ഉണ്ടായിരുന്ന പോലെയല്ല. മധ്യ ഓവറുകളില്‍ റണ്‍ റേറ്റ് കൂട്ടുന്ന ശൈലി ഇംഗ്ലണ്ടും ഓസ്ട്രേലിയയും വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു. ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോറിങ് റേറ്റ് ടെസ്റ്റില്‍ ഹെയ്ഡന്‍ ,പോണ്ടിങ് ,ഗില്ലി കാലഘട്ടത്തിലും മറ്റുള്ളവരെക്കാള്‍ മികച്ചതായിരുന്നു. ഇപ്പോഴുമതെ . അവരോടു കമ്പയര്‍ ചെയ്തു അതെ രീതി അനുകരിക്കാന്‍ കഴിയില്ലെങ്കിലും സ്‌കോറിങ് റേറ്റ് സാഹചര്യത്തിനനുസരിച്ചു മെച്ചപ്പെടുത്താന്‍ ഇന്ത്യയും ശ്രദ്ധിക്കേണ്ടതാണ്.

സ്‌കോറിങ് റേറ്റ് കൂട്ടാന്‍ നോക്കി വിക്കറ്റുകള്‍ വീഴുമ്പോള്‍ ഇത് ടെസ്റ്റാണ് ടി ട്വന്റിയല്ല എന്ന രീതിയിലുള്ള വിമര്‍ശനങ്ങളും പറന്നെത്തും. ഇറ്റ്‌സ് പാര്‍ട്ട് ഓഫ് ദ ഗെയിം . എനി വെ ,അക്‌സപ്റ്റ് ചെയ്താലുമില്ലെങ്കിലും പൂജാരക്കു ശേഷം ഇതേ മോള്‍ഡിലൊരു ബാറ്റ്‌സ്മാന്‍ ഇനിയുള്ള കാലത്തെ ക്രിക്കറ്റില്‍ ഉദിച്ചുയരാന്‍ സാധ്യത വളരെ കുറവാണ് .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്